ബാഴ്‌സലോണ: ബാഴ്‌സലോണയുടെ പരിശീലകസ്ഥാനത്തുനിന്ന് സാവി ഹെര്‍ണാണ്ടസിനെ പുറത്താക്കി. ക്ലബ് പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ടയാണ് ഇക്കാര്യം അറിയിച്ചത്. 2024-25 സീസണില്‍ സാവി ബാഴ്‌സയില്‍തന്നെ തുടരുമെന്ന് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് തീരുമാന മാറ്റം. സീസണില്‍ ഒരു ട്രോഫി പോലും നേടാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച സെവിയ്യയ്‌ക്കെതിരേ നടക്കുന്ന ബാഴ്‌സലോണയുടെ അവസാന മത്സരത്തിനു ശേഷം സാവി ചുമതലയൊഴിയും. പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്‌സലോണ നന്ദി അറിയിക്കുന്നു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ബാഴ്‌സലോണയുടെ പരിശീലന അക്കാദമിയായ സിയൂട്ട് എസ്‌പോര്‍ട്ടിവ് ജോവന്‍ ഗാമ്പറില്‍ വെച്ചായിരുന്നു തീരുമാനമെടുത്തത്. സ്‌പോര്‍ട്‌സ് വൈസ് പ്രസിഡന്റ് റഫ യുസ്‌തെ, ഡയറക്ടര്‍, സാവിയുടെ അസിസ്റ്റന്റായ ഓസ്‌കര്‍ ഹെര്‍ണാണ്ടസ്, സെര്‍ജിയോ അലെഗ്രെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2021-ലാണ് സാവി ബാഴ്‌സയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ കരസ്ഥമാക്കി. സാവിക്കു കീഴിലുള്ള രണ്ടര വര്‍ഷം ക്ലബ് 142 മത്സരങ്ങള്‍ കളിച്ചു.