മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമ എത്തുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ വിട്ടുനിന്നേക്കുമെന്നായുരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.
രോഹിതിന് പുറമെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ എന്നിവരും ലങ്കൻ പര്യടനത്തിൽ കാണില്ലെന്നായിരുന്നു വാർത്തകൾ.എന്നാൽ ഇപ്പോളിതാ ക്യാപ്റ്റൻ രോഹിത് ശർമ ഈ പരമ്പരയിൽ കളിക്കാനെത്തുമെന്നും ഇത് ഗംഭീറിന്റെ ഇടപെടലിനെത്തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് ടീം ഇന്ത്യക്ക് മുന്നിലെ അടുത്ത പ്രധാന ടൂർണമെന്റ്. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് രണ്ട് ഏകദിന പരമ്പരകൾ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. അതിൽ ആദ്യത്തെയാണ് ശ്രീലങ്കയ്ക്ക് എതിരായത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് വളരെ കുറച്ച് ഏകദിന മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ ശ്രീലങ്കൻ പരമ്പരയിൽ തന്റെ സീനിയർ താരങ്ങൾ ടീമിലുണ്ടാകണമെന്ന് ഗംഭീർ ആഗ്രഹിക്കുന്നു.
ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോലിയും രോഹിത്തും ജഡേജയും ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമെ ഇനി ഇന്ത്യക്കായി കളിക്കു. ടി20 ലോകകപ്പിനുശേഷം ലണ്ടനിൽ അവധി ആഘോഷിക്കാൻ പോയ വിരാട് കോലി സെപ്റ്റംബറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മാത്രമെ ഇനി ഇന്ത്യൻ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോർട്ട്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞാൽ പിന്നീട് രോഹിത്തും ബംഗ്ലാദേശിനെതിരായ പരമ്പരയിലെ കളിക്കാനിറങ്ങു.അടുത്തവർഷത്തെ ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
രോഹിത് ക്യാപ്റ്റനായാലും കെ എൽ രാഹുലും ശ്രേയസ് അയ്യരും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പക്കുള്ള ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായാൽ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ സഞ്ജു സാംസണോ ഏകദിന ടീമിലെത്തുമെന്നാണ് കരുതുന്നത്.