'സ്വര്‍ണം നേടിയ കുട്ടിയും ഞങ്ങളുടെ മകന്‍ തന്നെ...' നീരജിന്റെ അമ്മയ്ക്ക് കൈയടി

ഈ വെളളി മെഡല്‍ ഞങ്ങള്‍ സ്വര്‍ണത്തിനു തുല്യമായാണ് കാണുന്നത്. പരുക്കില്‍ നിന്ന് തിരിച്ചുവന്നാണ് അവന്റെ ഈ മെഡല്‍ നേട്ടം. എനിക്ക് വലിയ സന്തോഷമുണ്ട്. സ്വര്‍ണം നേടിയ കുട്ടിയും ഞങ്ങളുടെ മകന്‍ തന്നെ...

author-image
Rajesh T L
New Update
neeraj and mother
Listen to this article
0.75x 1x 1.5x
00:00 / 00:00

ഈ വെളളി മെഡല്‍ ഞങ്ങള്‍ സ്വര്‍ണത്തിനു തുല്യമായാണ് കാണുന്നത്. പരുക്കില്‍ നിന്ന് തിരിച്ചുവന്നാണ് അവന്റെ ഈ മെഡല്‍ നേട്ടം. എനിക്ക് വലിയ സന്തോഷമുണ്ട്. സ്വര്‍ണം നേടിയ കുട്ടിയും ഞങ്ങളുടെ മകന്‍ തന്നെ... ഒളിംപിക്‌സ് വെളളി മെഡല്‍ നേട്ടത്തിനു പിന്നാലെ നീരജ് ചോപ്രയുടെ അമ്മ സരോജ ദേവിയുടെ പ്രതികരണമാണിത്. ഈ പ്രതികരണത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. എത്ര പക്വതയോടെയാണ് അമ്മ പ്രതികരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന കമന്റുകള്‍. ഈ വിജയം അര്‍ഷാദ് നദീം അര്‍ഹിക്കുന്നു എന്നായിരുന്നു നീരജിന്റെ പ്രതികരണം. 

പാകിസ്താന്‍ താരം അര്‍ഷാദ് നദീമിന്റെ ദിവസമായിരുന്നു അത്. ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ മെഡല്‍ സ്വപ്‌നം കണ്ട ഇന്ത്യയ്ക്ക് നീരജിന്റെ രണ്ടാം സ്ഥാനം നിരാശയായി. ജാവലിന്‍ ത്രോയില്‍ അസാധാരണ പ്രകടനമാണ് അര്‍ഷാദ് നദീം കാഴ്ചവച്ചത്. പാരീസില്‍ പിറന്നതെല്ലാം ചരിത്രം കൂടിയായിരുന്നു. ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ പ്രകടനമാണ് അര്‍ഷാദ് നദീം നടത്തിയത്.

പാരിസ് ഒളിംപിക്‌സില്‍ പിറന്ന ഏറ്റവും മികച്ച അഞ്ച് ത്രോകളെടുത്താല്‍, അതില്‍ മൂന്നും അര്‍ഷാദിന്റെ പേരിലാണ്. പാരിസില്‍ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ നേടിയത് നീരജ് ചോപ്രയാണ്. എന്നാല്‍, പാരിസിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം നീരജിന്റെ പേരിലല്ല! 92.97 മീറ്ററുമായി സ്വര്‍ണമുറപ്പിച്ച അര്‍ഷാദ് നദീം, അവസാന ശ്രമത്തില്‍ കണ്ടെത്തിയ 91.79 മീറ്ററാണ് നീരജിന്റെ വെള്ളി മെഡല്‍ ദൂരത്തിനു മുന്നിലായി രണ്ടാമത് എത്തിയത്. ഒളിംപിക്‌സിന്റെ ചരിത്ര താളുകളിലേക്കാണ് അര്‍ഷീദ് നദീം കയറിയത്. 

നീരജ് ചോപ്രയുടെ കരിയറിലെ മോശം പ്രകടനമൊന്നുമായിരുന്നില്ല പാരിസ് ഒളിംപിക്‌സിലേത്. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്ററും ഫൈനലില്‍ രണ്ടാം ശ്രമത്തില്‍ത്തന്നെ 89.45 മീറ്ററും നീരജ് കണ്ടെത്തിയിരുന്നു. എന്നാല്‍, അര്‍ഷാദ് നദീമിന് കരിയറിലെ എക്‌സ്ട്രാ ഓര്‍ഡിനറി ദിനമായി ഫൈനല്‍ ദിനം മാറുകയായിരുന്നു. അതായത് നീരജിന്റെ പോരായ്മയല്ല, പാക് താരത്തിന്റെ ഭാഗ്യവും അനുഗ്രഹവും ഒക്കെയാണ് ഫൈനലില്‍ കണ്ടത്. 

യോഗ്യതാ റൗണ്ടില്‍ 89.34 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ഒന്നാമതെത്തിയതോടെയാണ് നീരജ് പാരിസിലും സ്വര്‍ണം നിലനിര്‍ത്തുമെന്ന പ്രതീക്ഷ വളര്‍ന്നത്. 

രണ്ടാം ശ്രമത്തില്‍ അര്‍ഷാദ് നദീം റെക്കോര്‍ഡ് ദൂരത്തേക്കാണ് ജാവലിന്‍ പായിച്ചത്. അര്‍ഷാദിനെ പോലും അമ്പരപ്പിച്ച പ്രകടനം. പാക് താരത്തിന്റെ പ്രതികരണത്തിലും ഇത് വ്യക്തമായിരുന്നു.

തൊട്ടുപിന്നാലെ തന്റെ രണ്ടാം ശ്രമത്തില്‍ 89.45 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് തിരിച്ചടിച്ചു. പിന്നീട് കടുത്ത പോരാട്ടം പ്രതീക്ഷിച്ചെങ്കിലും തുടര്‍ന്നുള്ള എല്ലാ ശ്രമങ്ങളും ഫൗളില്‍ കലാശിച്ചതോടെയാണ് നീരജ് പാരിസില്‍ വെള്ളിയില്‍ ഒതുങ്ങിയത്.

 

neeraj chopra 2024 olympics Arshad Nadeem