കെ.സി.എല്‍. താരലേലം; എം.എസ്. അഖില്‍ വില കൂടിയ താരം

സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപക്ക് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കി. യു. മനുകൃഷ്ണന്‍ 7 ലക്ഷം രൂപക്ക് കൊച്ചി ബ്ലു ടൈഗേഴ്‌സിലും സല്‍മാന്‍ നിസാര്‍ 7 ലക്ഷം രൂപക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് ഇടംപിടിച്ചു.

author-image
Prana
New Update
kcl
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. എറണാകുളം സ്വദേശിയായ എം.എസ് അഖിലാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സാണ് അഖിലിനെ സ്വന്തമാക്കിയത്.

സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപക്ക് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കി. യു. മനുകൃഷ്ണന്‍ 7 ലക്ഷം രൂപക്ക് കൊച്ചി ബ്ലു ടൈഗേഴ്‌സിലും സല്‍മാന്‍ നിസാര്‍ 7 ലക്ഷം രൂപക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് ഇടംപിടിച്ചു. ഐപിഎല്‍ താരം കെ.എം ആസിഫിനെ 5.2 ലക്ഷം രൂപക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി.

50,000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന താരലേലം ചാരു ശര്‍മാണ് നിയന്ത്രിച്ചത്.

കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ 168 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണിനിരത്തിയത്. കളിക്കാരെ മൂന്ന് വിഭാഗങ്ങളാക്കിയായിരുന്നു ലേലം. ഐപിഎല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവരെ 'എ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. രണ്ടു ലക്ഷം രൂപയായിരുന്നു ഈ താരങ്ങളുടെ അടിസ്ഥാന വില.

സി.കെ.നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്‌റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്‌സ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഒരു ലക്ഷം രൂപയായിരുന്നു ഈ വിഭാഗത്തിന്റെ അടിസ്ഥാനവില. അണ്ടര്‍ 16 സ്‌റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമായവരെ 'സി' വിഭാഗത്തിലും ഉള്‍പ്പെടുത്തി. 50,000 രൂപയായിരുന്നു ഈ വിഭാഗത്തിന്റെ അടിസ്ഥാനവില.

ഇതില്‍ ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ എ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയിനെ സ്വന്തമാക്കിയത്.

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ലേലം കൊണ്ടത്. എ വിഭാഗത്തില്‍ ഉള്‍പ്പെട്ട 31 കളിക്കാരില്‍ എല്ലാവരേയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയപ്പോള്‍ ബി വിഭാഗത്തിലെ 43ല്‍ 21 പേരെയാണ് ലേലംകൊണ്ടത്. സി വിഭാഗത്തിലെ 94 പേരില്‍ 56 പേരേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ലോഞ്ചിങ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

kerala cricket league auction