രാഹുലിനു ഭീഷണി: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിന്‍

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി, ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍.

author-image
Prana
New Update
m k stalin
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി, ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍. രാഹുലിന്റെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതാണ് ഇത്തരം നികൃഷ്ടമായ ഭീഷണികളിലേക്ക് അവരെ നയിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

'മുത്തശ്ശിയുടെ (ഇന്ദിരാ ഗാന്ധി) അതേ വിധിയാണ് രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നതെന്ന ഒരു ബി.ജെ.പി. നേതാവിന്റെ ഭീഷണിയും അദ്ദേഹത്തിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഷിന്‍ഡേ സേനാ എം.എല്‍.എ. പാരിതോഷികം പ്രഖ്യാപിച്ചതും ഞെട്ടിച്ചു. എന്റെ സഹോദരനായ രാഹുലിന്റെ വ്യക്തിപ്രഭാവവും വര്‍ധിച്ചുവരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതാണ് ഇത്തരം ഹീനമായ ഭീഷണികളിലേക്ക് നയിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവിന് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗം സ്വീകരിക്കുകയും നമ്മുടെ ജനാധിപത്യത്തില്‍ ഭീഷണിക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം', എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ എന്‍.ഡി.എ. നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യംവെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ബി.ജെ.പി. നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്‌നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്‌വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

തര്‍വീന്ദര്‍ സിങ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം) എം.എല്‍.എ ഗെയ്ക്‌വാദ് രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

 

shivasena shinde rahul gandhi BJP Mk Stalin