ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിപരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിീഗണിക്കുന്നത്. ഹർജിയിൽ എൻടിഎ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദേശിച്ചിരുന്നു.
പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രത്തിൻ്റെ വാദം. വ്യാപകമായ ചോർച്ചയുണ്ടായിട്ടില്ലെന്നും ബിഹാറിലെ ഒരു കേന്ദ്രത്തിൽ മാത്രമാണ് ചോർച്ചയുണ്ടായതെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, ഭാവിയിൽ എൻടിഎ നടത്തുന്ന പരീക്ഷകൾ കൂടുതൽ സുതാര്യമായി നടത്താൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, നീറ്റ് യുജി കൗൺസിലിങിനായി കേന്ദ്രം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നീറ്റ് കൗൺസിലിങ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾക്കാണ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി തുടക്കമിട്ടത്.