ന്യൂഡൽഹി: ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി. റിയാസിയിൽ ബസ്സിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസിക്ക് അന്വേഷണത്തിന്റെ ചുമതല കൈമാറിയത്.
റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്