ഡൽഹി: ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു എന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻറെ മോദിക്കെതിരായ പരോക്ഷ വിമർശനത്തിൽ പ്രതികരിക്കാതെ ബിജെപി. വിഷയത്തിൽ പരസ്യ ചർച്ച പാടില്ലെന്നാണ് നേതാക്കൾക്ക് ബിജെപിയുടെ നിർദേശം. വിഷയത്തിൽ വിവാദം ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. അതെസമയം നാഗ്പൂരിൽ നിന്ന് മോദിക്കുള്ള മിസൈലാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.
ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഭഗവാൻ വിശ്വരൂപമാണെന്നുമായിരുന്നു മോഹൻ ഭാഗവതിൻറെ വിമർശനം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലായിരുന്നു പരാമർശം.
കൊവിഡ് -19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന് സമാധാനത്തിലേക്കുമുള്ള പാതയെന്ന് വഴിയൊരുക്കുന്നത് വ്യക്തമായതയാകും അദ്ദേഹം പറഞ്ഞു. സനാതൻ ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു.കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു.
"സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എല്ലാ പ്രസംഗങ്ങളിലും മോഹൻ ഭാഗവത് നിരന്തരം സർക്കാരിനെതിരെ പരോക്ഷ മുന്നറിയിപ്പ് നല്കിയിരുന്നു.എന്നാൽ ഇതാദ്യമായാണ് മോദിക്കെതിരായ പരോക്ഷ വിമർശനം.