ബലാത്സംഗക്കൊല: 17നകം പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി

അന്വേഷണത്തില്‍ സി ബി ഐയെ നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുന്നതായും ബെഞ്ച് വ്യക്തമാക്കി.

author-image
Prana
New Update
SUPREME COURT ON KOLKATA MURDER CASER
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സെപ്റ്റംബര്‍ 17നകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു.

സി ബി ഐ ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ സി ബി ഐയെ നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുന്നതായും ബെഞ്ച് വ്യക്തമാക്കി.

കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് സാമ്പിളുകള്‍ എയിംസിലേക്ക് അയക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിച്ചതായി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ മേത്ത അറിയിച്ചു.

ആര്‍ജി കാര്‍ ആശുപത്രിയിലെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സിഐഎസ്എഫിന്റെ മൂന്ന് കമ്പനികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാന്‍ പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സിഐഎസ്എഫിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷാ ഗാഡ്‌ജെറ്റുകളും ഇന്ന് തന്നെ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരത്തിനിടെ 23 പേര്‍ മരിച്ചതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.

ആഗസ്റ്റ് 9 നാണ് ആര്‍ ജി കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു സിവിക് വോളന്റിയറെ അടുത്ത ദിവസം കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13ന് കൊല്‍ക്കത്ത ഹൈക്കോടതി, കൊല്‍ക്കത്ത പോലീസില്‍ നിന്ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 14 നാണ് സി ബി ഐ അന്വേഷണം തുടങ്ങിയത്.

 

cbi report Kolkata doctor murder Supreme Court