സല്‍മാനെ വധിക്കാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍; ആയുധങ്ങളെത്തിയത് പാകിസ്ഥാനില്‍ നിന്ന്

സല്‍മാന്‍ ഖാനെ വകവരുത്താന്‍ 25 ലക്ഷത്തിന്റെ കരാറെന്ന് മുംബൈ പൊലീസ്. മഹരാഷ്ട്രയിലെ പനവേലിലെ സല്‍മാന്റെ ഫാം ഹൗസിന് അടുത്ത് വച്ച് നടനെ വധിക്കാനായിരുന്നു കരാറെന്ന് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

author-image
Rajesh T L
New Update
KHAN

സല്‍മാന്‍ ഖാനെ വകവരുത്താന്‍ 25 ലക്ഷത്തിന്റെ കരാറെന്ന് മുംബൈ പൊലീസ്. മഹരാഷ്ട്രയിലെ പനവേലിലെ സല്‍മാന്റെ ഫാം ഹൗസിന് അടുത്ത് വച്ച് നടനെ വധിക്കാനായിരുന്നു കരാറെന്ന് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് ഇതിനായി അഞ്ചുപേരടങ്ങുന്ന സംഘത്തിന് കരാര്‍ നല്‍കിയത്. എ കെ 47, എകെ 92, എം 16 എന്നീ അത്യാധുനിക ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്നു വാങ്ങാനും തുര്‍ക്കിയില്‍ നിര്‍മ്മിച്ച സിഗാനയും എത്തിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സംഘം. സിഗാന ഉപയോഗിച്ചാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത്. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയാണ് സംഘം വാടകയ്ക്ക് എടുത്തത്. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുകയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഏകദേശം 60 മുതല്‍ 70 വരെ പേര്‍ സല്‍മാന്‍ ഖാനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും ബാന്ദ്രയിലെ വസതിയിലും, പന്‍വേലിലെ ഫാം ഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും സദാ നിരീക്ഷണമുണ്ട്. സല്‍മാനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും മധ്യേയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹരിയാനയിലെ പാനിപത്തില്‍ നിന്നും അറസ്റ്റ് ചെയ് സുഖ എന്നയാള്‍ അജയ് കശ്യപ് അഥവാ എ കെ എന്ന ഷൂട്ടറെയും മറ്റുനാലുപേരെയുമാണ് കൊലയ്ക്കായി നിയോഗിച്ചിരുന്നത്. സല്‍മാന് നിലവിലുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം ദൗത്യം നിര്‍വ്വഹിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ അത്യാവശ്യമാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയായിരുന്നു കശ്യപും കൂട്ടാളികളും.

RTG

സുഖ, പാക് ആയുധ വ്യാപാരിയായ ഡോഗറിനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് എകെ 47 അടക്കമുള്ള തോക്കുകള്‍ക്കായി കരാര്‍ ഉറപ്പിച്ചു. ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം തുക മുന്‍കൂറായി നല്‍കാമെന്നും ബാക്കി തുക ആയുധങ്ങള്‍ ഇന്ത്യയില്‍ എത്തിയ ശേഷമെന്നുമായിരുന്നു ധാരണ.

കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോക കുറ്റവാളി ഗോള്‍ഡി ബ്രാറിന്റെയും, ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയുടെയും അനുമതിക്കായി കാത്തിരിക്കുകയായിരുന്നു ഷൂട്ടര്‍മാര്‍.

സല്‍മാനെ വകവരുത്തിയ ശേഷം കന്യാകുമാരിയില്‍ ഒത്തുകൂടി അവിടെ നിന്ന് ശ്രീലങ്കയിലേക്ക് ബോട്ടില്‍ കടക്കാനും അതിനുശേഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അപ്രാപ്യമായ ഒരിടത്ത് രക്ഷ നേടാനും ആയിരുന്നു പദ്ധതി. സല്‍മാന്റെ ബാന്ദ്രയിലെ വസതിക്ക് നേരേ നടന്ന വെടിവയ്പ് അന്വേഷിക്കുന്നതിനിടെയാണ് വിപുലമായ ഗൂഢാലോചന പുറത്തുവന്നത്.

അങ്ങനെ വീണ്ടും മുംബൈ അധോലോകത്ത് വീണ്ടും ഭീതിയുടെ കഥകള്‍ പരക്കുകയാണ്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ തുടങ്ങിയ പ്രധാന അധോലോക തലവന്മാരുടെ തകര്‍ച്ചയോടെ മഹാനഗരം ചെറുതും കൂടുതല്‍ വിഘടിച്ചതുമായ സംഘങ്ങളിലേക്ക് വഴിമാറി. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ കുറവായതിനാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കാണ് ഇക്കൂട്ടരുടെ ശ്രദ്ധ. അധോലോകം ചെറുസംഘങ്ങളിലൂടെ ശക്തിപ്രാപിക്കുന്നതില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്.

GH

ലോറന്‍സ് ബിഷ്‌ണോയിയുടെ മുംബൈ സാന്നിധ്യം നല്‍കുന്ന സൂചനകള്‍ അതാണ്. മുന്‍പ് ഡി-കമ്പനി ബോളിവുഡില്‍ എങ്ങനെയാണോ ആധിപത്യം ഉറപ്പിച്ചത് അതിനു ബദലായി സല്‍മാന്‍ഖാനെതിരേ വധഭീഷണി മുഴക്കിയതും ബോളിവുഡുമായി അടുത്തബന്ധം സൂക്ഷിച്ച രാഷ്ട്രീയനേതാവായ ബാബ സിദ്ദിഖിയെ വകവരുത്തിയതും ഇതിന്റെ സൂചനയാണ്. അധോലോകത്തിന്റെ സ്വാധീനം കുറഞ്ഞെങ്കിലും മുംബൈ പുതിയ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് മുന്‍ പൊലീസ് കമ്മിഷണര്‍ ഡി. ശിവാനന്ദന്‍ പറയുന്നു.

ബിഷ്ണോയി സംഘം പ്രാഥമികമായി ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള യുവാക്കളെയാണ് ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്ക് പണം, സംരക്ഷണം, സംഘത്തിനുള്ളില്‍ പദവി എന്നിവ വാഗ്ദാനംചെയ്യുന്നു. ബിഷ്ണോയിയും അടുത്തകൂട്ടാളികളും ജയിലിലാണെങ്കിലും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ബിഷ്ണോയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍നിന്നുള്ള ആയുധവിതരണക്കാരുമായി ബന്ധമുണ്ടെന്ന് മുംബൈ പൊലീസ് സൂചിപ്പിച്ചിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ ക്രിമിനല്‍ സംഘടനകളിലൊന്നാണവര്‍. നിലവില്‍ 700 സംഘാംഗങ്ങളാണ് രാജ്യവ്യാപകമായി ഇവര്‍ക്കുള്ളത്. മുംബൈ പ്രധാന വിളനിലമാക്കിമാറ്റാനാണ് ബിഷ്ണോയി സംഘത്തിന്റെ അടുത്തശ്രമം.

lawrance bishnoy salmankhan