ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്കെതിരായ പോക്സോ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. സിഐഡി അപേക്ഷയെ തുടർന്നാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അദ്ദേഹത്തിന് നോട്ടിസ് നൽകിയിരുന്നെങ്കിലും യെദിയൂരപ്പ ഹാജരായിരുന്നില്ല. ഡൽഹിയിലാണെന്ന് കാണിച്ച് ജൂൺ പതിനേഴിന് ഹാജരാകാമെന്നാണ് യെഡിയൂരപ്പ അറിയിച്ചത്.
കർണാടക ഹൈക്കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അത് നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യെഡിയൂരപ്പയ്ക്കെതിരെ മാർച്ച് 14നാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്യുന്നത്. പെൺകുട്ടിയുടെ അമ്മയാണ് സദാശിവ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫെബ്രുവരി രണ്ടിന് വഞ്ചനാകേസുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നാണ് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെ യെദിയൂരപ്പ നിഷേധിച്ചു.