ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമേദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്.പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്ക് അയച്ച കത്തിലാണ് പ്രധാമന്ത്രിക്കെതിരായ രൂക്ഷ വിമർശനം.
ചില സമുദായങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതും പാർലമെൻ്ററി വിരുദ്ധവുമായ വാക്കുകൾ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കളഞ്ഞു. വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപത്തിലാണ് പ്രധാനമന്ത്രി മോദി മുഴുകിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ഇതുവരെയും ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ വിദ്വേഷപരവും പാർലമെന്ററി വിരുദ്ധവുമായ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.ഇന്ത്യയിൽ സ്വേച്ഛാധിപത്യം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു.
2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദിയുടെ കഴിഞ്ഞ പത്ത് വർഷമായുള്ള നയങ്ങൾ കർഷകരുടെ വരുമാനം ഇല്ലാതാക്കുന്നതായിരുന്നു. കർഷകരുടെ പ്രതിമാസ വരുമാനത്തിന്റെ ദേശീയ ശരാശരി പ്രതിദിനം 27 രൂപ മാത്രമാണിപ്പോൾ. ഒരു കർഷകന്റെ ശരാശരി കടം 27,000 രൂപയാണ്. ഇന്ധനത്തിന്റെയും വളത്തിന്റെയുമെല്ലാം ഉയർന്ന ചെലവും കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടിയും കാർഷിക കയറ്റുമതി, ഇറക്കുമതി എന്നിവയിലെ വിചിത്ര തീരുമാനങ്ങളുമെല്ലാം കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും അവർ അരികുവത്കരിക്കപ്പെടുകയും ചെയ്തു.
കർഷക സമരത്തെ തുടർന്ന് 750ഓളം പേരാണ് മരിച്ചുവീണത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുണ്ടായ പരിക്ക് സങ്കൽപിക്കാനാവാത്തതാണ്. നോട്ട് അസാധുവാക്കൽ ദുരന്തവും വികലമായ ജി.എസ്.ടിയും കോവിഡ് സമയത്തെ കെടുകാര്യസ്ഥതയുമെല്ലാം ദയനീയ സ്ഥിതിയിലേക്കാണ് നയിച്ചതെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലെ രാഷ്ട്രീയ പ്രഭാഷണങ്ങൾ താൻ ശ്രദ്ധയോടെ പിന്തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം മോദിയുടേത് വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണെന്നും വിമർശിച്ചു.ബിജപിയേയും കത്തിൽ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.ബി.ജെ.പിയുടെ ഭരണകാലത്ത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ സങ്കൽപ്പിക്കാനാകാത്തവിധം തകർന്നതായും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം. ജിഎസ്ടി, കൊവിഡ് പാൻഡെമിക് കാലത്തെ കെടുകാര്യസ്ഥത എന്നിവ രാജ്യത്തിന്റെ ദയനീയമായ അവസ്ഥയിൽ കലാശിച്ചു.തൊഴിലില്ലായ്മയും അനിയന്ത്രിതമായ പണപ്പെരുപ്പവും അസമത്വങ്ങൾക്ക് കാരണമായി.ബിജെപി ഗവൺമെൻ്റിൻ്റെ ദുർഭരണം കുടുംബങ്ങളുടെ സമ്പാദ്യം ചരിത്രത്തിലെ 47 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചതായും അദ്ദേഹം വിശദീകരിച്ചു.
അതെസമയം ബി.ജെ.പി സർക്കാർ രാജ്യത്തെ സായുധ സേനയുടെ മേൽ തെറ്റായ ഒരു അഗ്‌നിവീർ പദ്ധതി അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യസ്‌നേഹത്തിൻ്റെയും ധീരതയുടെയും സേവനത്തിൻ്റെയും മൂല്യം 4 വർഷം മാത്രമാണെന്നാണ് ബിജെപി കരുതുന്നത്. ഇത് അവരുടെ വ്യാജ ദേശീയതയാണ് കാണിക്കുന്നത്. റെഗുലർ റിക്രൂട്ട്‌മെൻ്റിനായി പരിശീലനം നേടിയവരെ, ഭരണകൂടം വഞ്ചിച്ചു. സായുധ സേനയിലൂടെ മാതൃരാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന കർഷകൻ്റെ മകനായ പഞ്ചാബിലെ യുവാവ് ഇപ്പോൾ 4 വർഷത്തെ ജോലിക്ക് മാത്രം റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് രണ്ടുതവണ ആലോചിക്കുന്നു.അഗ്നിവീർ പദ്ധതി ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നു. അതിനാൽ അഗ്‌നിവീർ പദ്ധതി നിർത്തലാക്കുമെന്ന് കോൺഗ്രസ് പാർട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി.