ന്യൂഡൽഹി: പണമില്ലാത്തതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ മത്സരിക്കാൻ നിർബന്ധിച്ചെങ്കിലും നിർമല സീതാരാമൻ അത് നിരസിക്കുകയായിരുന്നു.ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിച്ചാൽ മതിയെന്ന ഉപാധി മുന്നോട്ടുവെച്ചിച്ചും നിർമല സ്ഥാനാർത്ഥിയാകാൻ തയ്യാറായില്ലെന്നാണ് വിവരം.
''ദിവസങ്ങൾ നീണ്ട ആലോചനക്കൊടുവിലാണ് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. മത്സരിക്കാനുള്ള പണമൊന്നും എന്റെ കൈയിലില്ല. ഇനിയിപ്പോൾ ആന്ധ്രപ്രദേശോ തമിഴ്നാടോ തന്നാലും എനിക്ക് പ്രശ്നങ്ങളുണ്ട്. ജയിക്കാനായി എതിർപക്ഷം പല അടവുകളും പയറ്റും. നിങ്ങൾ ഈ സമുദായത്തിൽ പെട്ടയാളാണോ എന്നും ഈ മതത്തിൽ പെട്ട ആളാണോ എന്നും ചോദിക്കും. നിങ്ങളീ നാട്ടുകാരിയാണോ എന്നുവരെ ചോദിക്കാം. അതിനാലാണ് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.''-നിർമല സീതാരാമൻ ടൈംസ് നൗ ഉച്ചകോടി 2024-ൽ സംസാരിക്കവേ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിൽ തന്റെ വിശദീകരണം പാർട്ടി അംഗീകരിച്ചതിൽ വലിയ നന്ദിയുണ്ടെന്നും നിർമല കൂട്ടിച്ചേർത്തു.രാജ്യത്തെ ധനമന്ത്രിയുടെ കൈയിൽ മത്സരിക്കാനുള്ള പണമില്ലേ എന്ന് ചോദിച്ചപ്പോൾ, രാജ്യത്തിന്റെ പൊതു പണം തന്റേതല്ലെന്നും ശമ്പളവും മറ്റ് വരുമാനങ്ങളും ആണ് തന്റെ സമ്പാദ്യമെന്നും അവർ മറുപടി നൽകി. താൻ മറ്റു സ്ഥാനാർഥികളുടെ പ്രചാരണത്തിന് മുൻനിരയിലുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.മാധ്യമ പരിപാടികളിൽ പങ്കെടുക്കുകയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഒന്നിലധികം ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനായി മുൻനിരയിൽ കാണുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.