ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിന് മുന്നോടിയായി രാജ്യത്തെ 5.65 ലക്ഷം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പൗരന്മാർക്ക് പുതിയ നിയമങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ബോധവാന്മാരാണെന്ന് ഉറപ്പാക്കാൻ വിവിധ മന്ത്രാലയങ്ങൾ സംഘടിപ്പിച്ച വെബിനാറുകളിൽ താഴെ തട്ടിലുള്ള 40 ലക്ഷത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ ക്രിമിനൽ നിയമങ്ങളാണ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരിക. ഇത് സംബന്ധിച്ച് രാജ്യത്തുടനീളമുള്ള പോലീസ്, ജയിൽ, ഫോറൻസിക് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇതിനകം തന്നെ പരിശീലനം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സാങ്കേതിക സഹായവും നൽകുന്നുണ്ട്. 36 സംഘങ്ങളെയും കോൾ സെന്ററുകളും എൻസിആർബി രൂപീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ വിവിധയിടങ്ങളിൽ നിരന്തരം അവലോകന യോഗങ്ങളും മറ്റും നടത്തുന്നുണ്ട്.
ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റും (ബിപിആർ&ഡി) പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഇതുവരെ 250-ഓളം ട്രെയിനിംഗ് കോഴ്സുകൾ, വെബിനാറുകൾ, സെമിനാറുകൾ എന്നിവയിലൂടെ ഏകദേശം 40,317 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 5,65,746 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 5,84,174 പേർക്ക് പരിശീലനം നൽകി.
ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന നാല് സമ്മേളനങ്ങൾ നിയമ വകുപ്പ് സംസ്ഥാന തലസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശപ്രകാരം യുജിസി 1,200 സർവകലാശാലകളിലും 40,000 കോളേജുകളിലും എഐസിടിഇ ഏകദേശം 9,000 സ്ഥാപനങ്ങളിലും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ഫ്ലൈയറുകൾ വിതരണം ചെയ്തു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും വിവിധ പദ്ധതികളും ബോധവത്കരണ പരിപാപാടികളുമാണ് സംഘടിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), രാജ്യവ്യാപകമായി 17′ വാർത്താലാപ്‌സ്’ എന്ന പേരിൽ മാദ്ധ്യമ ശിൽപശാലകൾ നടത്തി. ദൂരദർശനും ആകാശവാണിയും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. MyGov ആപ്പിലും വെബ്സൈറ്റിലും ഫ്ലൈയറുകൾ അപ്ലോഡ് ചെയ്യുകയും ജനങ്ങൾക്ക് ഫോൺ, ഇ-മെയിൽ സന്ദേശം അയക്കുകയും ചെയ്തു.
കൊളോണിയൽ കാലഘട്ടത്തിലെ അവശേഷിപ്പുകളെ പൂർണമായും നീക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് ബദലായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലെത്തുക.