സ്വയം വിരമിക്കാനൊരുങ്ങി സഞ്ജയ് സിങ് ; ആര്യന്‍ ഖാൻ ലഹരിമരുന്ന് കേസിൽ ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍

2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ്, സി.ആര്‍.പി.എഫ്. റിക്രൂട്ട്മെന്റ് കേസുകളും അദ്ദേഹം അന്വേഷിച്ചിരുന്നു

author-image
Rajesh T L
New Update
sanjay

സഞ്ജയ് സിങ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: സർവിസിൽ നിന്നും സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹം സര്‍വീസില്‍ തുടരും . ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻറെ മകന്‍ ആര്യന്‍ ഖാൻറെ ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. 

2025-ജനുവരി വരെ അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ട്. എന്നാൽ,  സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിൻറെ സര്‍വീസ് അവസാനിക്കും. ഏപ്രില്‍ 30-വരെ ജോലിയില്‍ തുടരുമെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി.  യു.കെയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദത്തിന് ശേഷം കോര്‍പറേറ്റ് മേഖലയിലേക്ക് മാറാനുള്ള ആലോച്ചയിലാണെന്നാണ് സൂചന. 

1996 ബാച്ചിലെ ഒഡീഷ കേഡറില്‍നിന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. ഒഡീഷ പോലീസില്‍ ഉന്നത പദവികളിൽ സേവനം അനുഷ്‌ഠിച്ചതിന്  ശേഷമാണ് സഞ്ജയ് സിങ് സി.ബി.ഐ.യില്‍ എത്തുന്നത്. ഒഡീഷയില്‍ എ.ഡി.ജിയായിരിക്കെ ലഹരിമരുന്ന് വേട്ടയ്ക്കുള്ള പ്രത്യേകസംഘത്തെ നയിച്ചു. ഭുവനേശ്വറിലും കട്ടക്കിലും കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ ഒട്ടേറെ ലഹരിമരുന്ന് സംഘങ്ങളെയാണ് സഞ്ജയ് സിങ്ങിൻറെ നേതൃത്വത്തില്‍ പിടികൂടിയത്.

സി.ബി.ഐ.യില്‍ ഡി.ഐ.ജിയായിരിക്കെ സുപ്രധാനമായ പല കേസുകളും അദ്ദേഹം അന്വേഷിച്ചിരുന്നു.  2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ്, സി.ആര്‍.പി.എഫ്. റിക്രൂട്ട്മെന്റ് കേസ് തുടങ്ങിയ കേസുകള്‍ ഇതില്‍ ചിലതാണ്.

aryan khan cbi officer sanjay singh