ന്യൂഡൽഹി: വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുന്നയിക്കാമെന്ന സുപ്രീംകോടതി വിധി ഇസ്‌ലാമിക നിയമത്തിന് എതിരാണെന്ന് ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ഇതിനെതിരെ നിയമപരമായ നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതിനായി ആലോചിക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
മുസ്ലിം സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച സുപ്രീംകോടതി വിധി ചർച്ച ചെയ്യാൻ എഐഎംപിഎൽബി വർക്കിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
ഖുർ ആൻ പറയുന്നത് പ്രകാരം വിവാഹ മോചനം തെറ്റാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ദാമ്പത്യ ജീവിതം നിലനിർത്താൻ പ്രയാസമുണ്ടെങ്കിൽ അതിന് പരിഹാരമായാണ് വിവാഹ മോചനം അനുവദിക്കുന്നത്. വേദനാജനകമായ ബന്ധത്തിൽ നിന്ന് പുറത്തുകടന്ന സ്ത്രീകൾക്ക് ഈ വിധി കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ബോർഡ് നിരീക്ഷിച്ചു.
സുപ്രീംകോടതിയുടെ ഈ തീരുമാനം പിൻവലിക്കുന്നതിനായി നിയമപരവും ഭരണഘടനാപരവും ജനാധിപത്യപരവുമായ നടപടികൾ ആരംഭിക്കാൻ എഐഎംപിഎൽബി പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനിയെ യോഗം ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്നയും എം അഗസ്റ്റിൻ ജോർജ് മാസിയും വിധിച്ചു.