മുംബൈ: മുംബൈയിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു.പുതിയ റിപ്പോർട്ട് പ്രകാരം പതിനാല് പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ 70 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.തിങ്കളാഴ്ചയായിരുന്നു അപകടം.ഘാട്ട്കോപർ മേഖലയിലെ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യബോർഡാണ് തകർന്നുവീണത്.
പന്ത്നഗറിലെ ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിലെ പോലീസ് ഗ്രൗണ്ട് ഇന്ധന സ്റ്റേഷനിലായിരുന്നു പരസ്യബോർഡ് സ്ഥാപിച്ചിരുന്നത്. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബോർഡാണ് അപകടത്തിനിടയാക്കിയത്. സംഭവമുണ്ടായി മണിക്കൂറുകൾക്ക് ശേഷം, സ്ഥാപനത്തിന്റെ ഉടമ ഭവേഷ് ഭിന്ദേയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.
ഐപിസി 304 (നരഹത്യ), 338 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ പരുക്കേൽപ്പിക്കുക), 337 (അശ്രദ്ധമായി പ്രവർത്തിച്ച് മറ്റൊരാൾക്ക് പരുക്കേൽപ്പിക്കുക) എന്നീ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ബിൽബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പരമാവധി 40x40 ചതുരശ്ര അടി വലുപ്പമുള്ള പരസ്യബോർഡുകൾ സ്ഥാപിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ 120x120 ചതുരശ്ര അടി വലുപ്പമായിരുന്നു തകർന്നുവീണ ബോർഡിനുണ്ടായിരുന്നത്. ബോർഡ് സ്ഥാപിച്ച ഏജൻസിക്കെതിരെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ മുംബൈയുടെ പല മേഖലകളിലും സമാനമായ സംഭവങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെട്രോൾ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോർഡിന്റെ ഇരുമ്പ് ഭാഗം വീണത്. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.
മോശം കാലാവസ്ഥ കാരണം മുംബൈയിൽ വിമാന സർവീസുകൾ വരെ നിർത്തിവച്ചിരുന്നു. ഒരു മണിക്കൂറോളമാണ് മുംബൈ വിമാനത്താവളത്തിന്റെ സേവനങ്ങൾ അവസാനിപ്പിച്ചത്. പതിനഞ്ചോളം വിമാനങ്ങളും വഴിതിരിച്ചുവിട്ടു.