മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യക്കെതിരെ ഇഡി കേസെടുത്തു

മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച സംസ്ഥാന ലോകായുക്ത കേസ് റജിസ്റ്റർ ചെയ്തിരുന്നു.

author-image
Vishnupriya
New Update
karnataka cm

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി സിദ്ധരാമയ്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ആണ് ഇഡി രജിസ്ടർ ചെയ്തത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച സംസ്ഥാന ലോകായുക്ത കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

 സിദ്ധരാമയ്യയുടെ ഭാര്യ ബി.എം.പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവരുടെ പേരുകളും എഫ്ഐആറിൽ ഉണ്ട്. സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താനായി ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് ലോകായുക്ത കോടതിയുടെ തീരുമാനം വന്നത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം പൊലീസ് എഫ്ഐആറിന് സമാനമായമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ), ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.

പ്രതിപക്ഷം തന്നെ ഭയക്കുന്നുവെന്നും രാജിവെക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അറിയിച്ച സിദ്ധരാമയ്യ, കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 120 ബി, 166, 403, 406, 420, 426, 468, 340, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

karnataka chief minister siddaramaiah MUDA case