ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. 78-81 വരെ അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും അധികാരമേൽക്കുകയെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കം പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഈ വകുപ്പുകൾ ബിജെപി കക്ഷികൾക്ക് നൽകിയേക്കില്ല.
രാഷ്ട്രപതി ഭവനിൽ ഇന്ന് വൈകിട്ട് 7.15 ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക.
സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ച് ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാരിലെ പല പ്രമുഖരും വീണ്ടും ഇടം പിടിച്ചേക്കും. അതേസമയം സംഘടനാ രംഗത്ത് ബിജെപിയിലെ അഴിച്ചു പണി കൂടി മുന്നിൽ കണ്ടാകും മന്ത്രിമാരെ തീരുമാനിക്കുക. ഘടകകക്ഷികളായ ടിഡിപി, ജെഡിയു എന്നീ പാർട്ടികൾക്ക് രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ബിജെപി സമ്മതിച്ചതായാണ് സൂചന. രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, എസ് ജയശങ്കർ, പിയൂഷ് ഗോയൽ തുടങ്ങിയ പ്രമുഖരെല്ലാം പുതിയ സർക്കാരിലും നിർണായക പദവിയിൽ ഉണ്ടാകും എന്നാണ് നിലവിലെ സൂചന. പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കുന്ന ജെപി നദ്ദ മന്ത്രിസഭയിലേക്കെത്താൻ ഇടയുണ്ട്.
അങ്ങനെയെങ്കിൽ രണ്ടാം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരിൽ ഒരാൾ അധ്യക്ഷ സ്ഥാനത്ത് എത്തും.