മുംബൈ: ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, മകൻ ആദിത്യ എന്നിവർക്കെതിരെ ഗൂഢനീക്കവുമായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് സമീപിച്ചിരുന്നതായി മുൻ ആഭ്യന്തരമന്ത്രിയും എൻസിപി ശരദ് പവാർ വിഭാഗം നേതാവുമായ അനിൽ ദേശ്മുഖ് വെളിപ്പെടുത്തി. എന്നാൽ, യാതൊരു തെളിവുമില്ലാത്ത നടപടികൾക്കു കൂട്ടുനിൽക്കാനാകില്ലെന്ന് തീർത്തു പറഞ്ഞതിനാൽ ഫഡ്നാവിസിന്റെ ശത്രുവായി മാറിയെന്നും പറഞ്ഞു.
മുംബൈയിലെ പ്രമുഖ ബാറുകളിൽ നിന്നു നൂറു കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസിൽ അറസ്റ്റിലായി 13 മാസം ജയിലിൽ കഴിഞ്ഞ അദ്ദേഹം നിലവിൽ ജാമ്യത്തിലാണ്.
നടൻ സുശാന്ത് സിങ്ങിന്റെ സെക്രട്ടറി ദിഷ സാലിയന്റെ മരണം , കോർപറേഷനിലെ ഫണ്ട് തിരിമറി, എന്നീ സംഭവങ്ങളിലാണ് ഇടനിലക്കാരൻ മുഖേന സമീപിച്ചതെന്നും ദേശ്മുഖ് വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ ഫഡ്നാവിസ് തള്ളി. ശരദ് പവാർ, അജിത് പവാർ എന്നിവർക്കെതിരെ ദേശ്മുഖ് സംസാരിക്കുന്ന വിഡിയോ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.