ന്യൂഡൽഹി: പാകിസ്ഥാൻ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയർ നിശാന്ത് അഗർവാളിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് നാഗ്പൂർ കോടതി.14 വർഷത്തെ കഠിന തടവും (ആർഐ) 3,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് ബ്രഹ്മോസ് മിസൈലിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് 2018ലാണ് നിശാന്ത് അഗർവാൾ അറസ്റ്റിലായത്.
കര,കടലിൽ,ആകാശം എന്നിവിടങ്ങളിൽ നിന്നും വിക്ഷേപിക്കാവുന്ന ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലിൽ പ്രവർത്തിച്ച DRDO യുടെയും റഷ്യയുടെ മിലിട്ടറി ഇൻഡസ്ട്രിയൽ കൺസോർഷ്യത്തിൻ്റെയും (NPO Mashinostroyenia) സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസിൻ്റെ സീനിയർ സിസ്റ്റം എഞ്ചിനീയറായിരുന്നു അഗർവാൾ.
ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്), ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹമായ കുറ്റത്തിനാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 235 പ്രകാരം അഗർവാളിനെ ശിക്ഷിച്ചതെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എംവി ദേശ്പാണ്ഡെ ഉത്തരവിൽ പറഞ്ഞു.കഴിഞ്ഞ ഏപ്രിലിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അഗർവാളിന് ജാമ്യം അനുവദിച്ചിരുന്നു.
ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി ബന്ധപ്പെട്ട ആദ്യത്തെ ചാര അഴിമതിയായതിനാൽ 2018 ലെ ഈ കേസ് വലിയ ചർച്ചയും വിവാദവുമായിരുന്നു. നേഹ ശർമ്മ, പൂജ രഞ്ജൻ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് അഗർവാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നത്.
ഇസ്ലാമാബാദ് കേന്ദ്രീകരിച്ചുള്ള ഈ അക്കൗണ്ടുകൾ പാക്കിസ്ഥാൻ്റെ രഹസ്യാന്വേഷണ പ്രവർത്തകരാണെന്നാണ് കരുതുന്നത്.ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ യംഗ് സയൻ്റിസ്റ്റ് അവാർഡ് ജേതാവാണ് നിശാന്ത് അഗർവാൾ. അതിനാൽ ഇത്തരമൊരു പ്രവർത്തനത്തിൽ നിശാന്ത് പങ്കാളിയായത് സഹപ്രവർത്തകരെ ഞെട്ടിച്ചിരുന്നു.