ചണ്ഡിഗഢ്: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി ലോക്സഭയിലേക്കു മത്സരിക്കാനൊരുങ്ങി വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷൻ അമൃത്പാൽ സിങ്. അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുകയാണ് ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ. അമൃത്പാലിന് ആയിരം കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്വത്തുക്കൾ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂൺ ഒന്നിനാണ് പഞ്ചാബിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.
അമൃത്പാലിനുവേണ്ടി അമ്മാവൻ താൻ തരൺ വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. അമൃത് പാല്‍ ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്.
അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്ബിഐയുടെ ശാഖയിൽ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തിൽ പറയുന്നത്. ഇതുകൂടാതെ മറ്റു സ്ഥാവരജംഗമ വസ്തുക്കളും ഇല്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. അമൃത്പാലിന്റെ ഭാര്യ കിരൺദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ടെങ്കിലും ഒന്നിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം.
അതേസമയം, അമൃത്പാലിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാഷകനായ രാജ്ദേവ് സിങ് ഖല്‍സയാണ്. പിന്നാലെ കുടുംബാംഗങ്ങള്‍ ജയിലിലെത്തി കഴിഞ്ഞദിവസം അമൃത്പാലിനെ കാണുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച നാമനിർദേശപത്രിക അമൃത്പാൽ കുടുംബത്തിന് ജയിലിൽവച്ച് ഒപ്പിട്ടു നൽകുകയായിരുന്നു.