കേജ്‌രിവാൾ സുപ്രീം കോടതിയിൽ; അറസ്റ്റിൽ അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും

അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.

author-image
Rajesh T L
New Update
aravind

അരവിന്ദ് കേജ്‌രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബുധനാഴ്ച കേജ്‌രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുൻപാകെ വിഷയം ഉന്നയിക്കുകയും അറസ്റ്റുമായി ബന്ധപ്പെട്ട് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

കഴിഞ്ഞ മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റുചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു . സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചിരുന്നില്ല. 

കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. അറസ്റ്റിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപി വക്താക്കൾ അറിയിച്ചു. അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

Delhi Liquor Policy Scam aam aadmi party aravind kejriwal