ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഇതിന് അനുമതി നല്‍കിയത്. കൂടാതെ എല്ലാ ദിവസവും 30 മിനിറ്റ് സമയം ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്താനും കെജ്‌രിവാളിനെ കോടതി അനുവദിച്ചു.
പ്രമേഹരോഗിയായ കെജ്‌രിവാളിനുള്ള മരുന്നുകളും വീട്ടിൽ നിന്നു തന്നെ എത്തിച്ചുനല്‍കും. നേരത്തേ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ കെജ്‌രിവാളിനെ കോടതി അനുവദിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതിയുടെ അനുമതിയോടെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയവേയായിരുന്നു അറസ്റ്റ്. അറസ്റ്റിനുമുമ്പ് അദ്ദേഹത്തെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ. ചോദിച്ചതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്.