വിവാദ ഭൂമി തിരിച്ചു നൽകാൻ സിദ്ധരാമയ്യയുടെ ഭാര്യ, തീരുമാനം ഇഡി കേസെടുത്തതിന് പിന്നാലെ

ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഭൂമിയുടെ മുൻ ഉടമ ദേവരാജു എന്നിവർക്കെതിരെ ലോകായുക്ത പൊലീസും കേസെടുത്തിരുന്നു.

author-image
anumol ps
New Update
karnataka cm

 

ബെംഗളൂരു : മുഡ ഭൂമിയിടപാടിൽ ഇഡി കേസെടുത്തതിന് പിന്നാലെ വിവാദ ഭൂമി തിരുച്ചു നൽകാൻ തയ്യാറായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി സന്നദ്ധത അറിയിച്ചു. മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ), അനുവദിച്ച 14 സൈറ്റുകളാണ് തിരിച്ചു നൽകുന്നത്. ഗ്രാമത്തിലെ 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം നഗരമധ്യത്തിൽ സൈറ്റുകൾ അനുവദിച്ചതിൽ പ്രാരംഭ റിപ്പോർട്ട് ഫയൽ ചെയ്ത ഇ.ഡി, അനധികൃത പണമിടപാടു നടന്നിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. 

ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഭൂമിയുടെ മുൻ ഉടമ ദേവരാജു എന്നിവർക്കെതിരെ ലോകായുക്ത പൊലീസും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ കുറ്റവിചാരണയ്ക്ക് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുവദിച്ചതിനു പിന്നാലെ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം പൊലീസ് എഫ്ഐആറിന് സമാനമായാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ), ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രതിപക്ഷം തന്നെ ഭയക്കുന്നുവെന്നും രാജിവെക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അറിയിച്ച സിദ്ധരാമയ്യ, കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 120 ബി, 166, 403, 406, 420, 426, 468, 340, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

CM Siddaramaiah muda land