ന്യൂഡൽഹി: ഹിൻഡെൻബർഗ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന ഗുരുതരമായ ആരോപണമാണ് ധന്‍കർ പൊതുവേദിയിൽ വെച്ച് ഉന്നയിച്ചത്. അമേരിക്കൻ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിനെ കുറിച്ച് രാഹുലിന്റെ പ്രതികരണത്തിനെതിരേയാണ് ജഗദീപ് ധന്‍കർ പ്രതികരിച്ചത്. നാഷ്ണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
'ഇന്ത്യൻ സബദ് വ്യവസ്ഥയെ തകർക്കുന്ന ഒരു വിവരണത്തിൽ ഞാൻ വളരെ ഏറെ അസ്വസ്ഥനാണെന്ന് ആയിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിനെ പേരെടുത്ത് പരാമർശിക്കാതെ ജഗദീപ് ധന്‍കർ പറഞ്ഞത്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി ഈ വിവരണത്തിന് ചിറകുനൽകുകയാണ് ചെയ്തത്. രാഷ്ട്രത്തേക്കാൾ പക്ഷപാതവും സ്വാർത്ഥ താൽപര്യവും നിലനിർത്തുന്ന ശക്തികളെ യുവാക്കൾ നിർവീര്യമാക്കണം, അദ്ദേഹം പറഞ്ഞു.
അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ വന്ന ഹിൻഡെൻബർഗ് റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കവെ, വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമമായ എക്‌സില്‍ അദ്ദേഹം ചോദ്യശരങ്ങളുമായി വീഡിയോയും പോസ്റ്റ് ചെയ്തു.
എന്നാൽ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണങ്ങളില്‍ നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് സെബി പ്രസ്താവനയില്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരേ കൃത്യമായ അന്വേഷണം നടത്തിയിരുന്നു. സെബി ചെയര്‍പേഴ്‌സണും അദാനിഗ്രൂപ്പും തമ്മില്‍ ഇടപാടുകള്‍ ഇല്ലെന്നും സെബി വ്യക്തമാക്കി.