ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് യൂട്യൂബർ ബോബി കതാരിയയെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ താമസ സ്ഥലത്ത് പൊലീസും എൻഐഎയും സംയുക്തമായി നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്. വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും കണക്കിൽപ്പെട്ടാത്ത പണവും കണ്ടെത്തി. ബോബി 150 ഓളം ഇന്ത്യക്കാരെ ബന്ദികളാക്കുകയും പാസ്‌പോർട്ട് അനധികൃതമായി കൈവശം വെച്ചുവെന്നും പൊലീസ് അറിയിച്ചു. കൂടാതെ മനുഷ്യക്കടത്ത് നടത്തിയവർ വിവിധയിടങ്ങളിൽ ക്രൂരമായി പീഡനത്തിരയായതായി പരാതിയുണ്ടെന്നും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് ഗോപാൽഗഞ്ച് സ്വദേശി അരുൺ കുമാർ, ധൗലാപൂരിൽ നിന്നുള്ള മനീഷ് തൊമാർ എന്നിവരാണ് ബോബിക്കെതിരെ പരാതി നൽകിയത്.
വിദേശത്ത് ജോലി വാഗ്ദ്ധാനം ചെയ്ത് ബോബി, മൂന്നര ലക്ഷം കൈപ്പറ്റിയതായി ഇവർ പറഞ്ഞു. ബോബിയുടെ നിർദ്ദേശ പ്രകാരം ലാവോസിലെത്തിയെങ്കിലും ജോലി ഒന്നും ശരിയായില്ല. അടുത്ത ദിവസം അവിടെ നിന്ന് ഒരു ചൈനീസ് കമ്പനിയിലെത്തിച്ച് ബന്ദികളാക്കി മർദ്ദിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ അവർ പറഞ്ഞു. കൂടാതെ ഇവരുടെ പാസ്‌പോർട്ട് ബോബിയുടെ സംഘാംഗങ്ങൾ കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട്.
തുടർന്ന് അമേരിക്കൻ സൈബർ തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബിസിയിൽ എത്തിയാണ് ഇവർ മനുഷ്യക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർക്ക് കൈമാറുന്നത്. ബോബിക്കു പുറമെയുള്ള സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസും എൻഐഎയും.