ബാലികയുടെ മൃതദേഹം കുളത്തില്‍; ജനം പോലീസ് ക്യാമ്പിന് തീയിട്ടു

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പൊലീസ് ക്യാമ്പിന് തീയിടുകയും സ്‌റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു.

author-image
Prana
New Update
police camp fire

പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ കാണാതായ ഒന്‍പതു വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി. ജോയ്‌നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഹിഷ്മാരിയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പൊലീസ് ക്യാമ്പിന് തീയിടുകയും സ്‌റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു നാലാം ക്ലാസുകാരിയായ കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ കുടുംബം സമീപത്തെ പൊലീസ് ക്യാമ്പിലെത്തി വിവരമറിയിച്ചെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതിപ്പെടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പരാതി നല്‍കിയിട്ടും വെള്ളിയാഴ്ച രാത്രിയോടെ മാത്രമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തുന്നത്. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ പൊലീസ് ക്യാമ്പിലെ രേഖകള്‍ നശിപ്പിക്കുകയും ക്യാമ്പിന് തീയിടുകയുമായിരുന്നു. പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തിയ ആള്‍ക്കൂട്ടം അവിടെയും അക്രമം അഴിച്ചുവിട്ടു. പൊലീസ് ആള്‍ക്കൂട്ടത്തിന് നേരെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

 

death bengal bengal police