ന്യൂഡൽഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം നാളെ നടക്കും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടമാണ് നാളെ നടക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചു. 21 സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, ആൻഡമാൻ, പുതുച്ചേരി എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോകസഭ മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികൾ നാളെ ജനവിധി തേടും. ഇവരിൽ 1490 പേർ പുരുഷന്മാരും 135 പേർ സ്ത്രീകളുമാണ്. 890 സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. 194 പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 102 മണ്ഡലങ്ങളിൽ 73ഉം ജനറൽ വിഭാഗത്തിൽ പെട്ടതും 18 മണ്ഡലങ്ങൾ എസ് സി സംവരണമുള്ളതും 11 എണ്ണം എസ്ടി സംവരണമുള്ളതുമാണ്.
കെ. അണ്ണാമലൈ, എൽ. മുരുകൻ, തമിഴിസൈ സൗന്ദരരാജൻ, പൊൻരാധാകൃഷ്ണൻ,കനിമൊഴി കരുണാനിധി, ജിതേന്ദ്ര സിംഗ്, ചിരാഗ് പസ്വാൻ, നകുൽ നാഥ്, ജിതിൻ പ്രസാദ എന്നി പ്രമുഖർ നാളെ ജനവിധി തേടുന്നവരിൽ പെടുന്നു.