ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 5 മാസത്തിനു ശേഷമാണ് സുപ്രീം കോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്.

author-image
Vishnupriya
New Update
k kavitha
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിആർഎസ് എംഎൽസിയും കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബി. ആർ. ​ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹർജി പരി​ഗണിച്ചത്. ജാമ്യം ലഭിച്ച കവിത വൈകാതെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങും. അറസ്റ്റിലായി 5 മാസത്തിനു ശേഷമാണ് സുപ്രീം കോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്.

ഈ വർഷം മാർച്ച് 15നാണ് കവിതയെ ഇ.ഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എത്തിയ ഇ.ഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് ശേഷം കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡൽഹിയിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതിയിൽ കവിതയ്ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നുമായിരുന്നു ഇ.ഡി കോടതിയിൽ വാദിച്ചത്.

ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് മദ്യനയം ഡൽഹി സർക്കാർ പിൻവലിക്കുകയും ചെയ്തു.

ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും വൈകാതെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഇടപാടുകളിൽ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തിൽ കെ.കവിതയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

Delhi Liquor Policy Scam Case K Kavitha