തൊഴിൽ സംവരണ പ്രക്ഷോഭത്തിൽ കലാപഭൂമിയായി ബംഗ്ലാദേശ്; 32 മരണം, ദേശീയ ടെലിവിഷൻ ഓഫീസിന് തീയിട്ടു

സർക്കാരിൻറെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച വിദ്യാർത്ഥികൾ, സംവരണ നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ്.ബംഗ്ലാദേശിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

author-image
Greeshma Rakesh
New Update
bengladesh protest

Students take part in the ongoing anti-quota protest in Dhaka

Listen to this article
0.75x 1x 1.5x
00:00 / 00:00

ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലി സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കത്തി ബംഗ്ലാദേശ്.പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.

ദേശീയ ടെലിവിഷൻ ഓഫീസ് ആക്രമിച്ച് തീയിട്ടു. രാജ്യമെങ്ങും ഇന്റർനെറ്റ് നിരോധനം ഏർപ്പെത്തിയിരിക്കുകയാണ്. സർക്കാരിൻറെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച വിദ്യാർത്ഥികൾ, സംവരണ നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ്.ബംഗ്ലാദേശിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള 30 ശതമാനം  സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവുയുദ്ധം തുടങ്ങിയത്. 1971ൽ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയവരുടെ പിൻഗാമികൾക്ക് മൂന്നിലൊന്ന് സർക്കാർ തസ്തികകൾ സംവരണം ചെയ്യുന്നതാണ് വിവാദ നിയമം. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ 3.2 കോടിയോളം ചെറുപ്പക്കാരാണ് തൊഴിൽരഹിതരായുള്ളത്. 

2018 വരെ ബംഗ്ലദേശിലെ സർക്കാർ ജോലികളിലെ 56 ശതമാനവും വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരുന്നു. 30 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക്. 10 ശതമാനം അവികസിത ജില്ലകളിൽ നിന്നുള്ളവർക്കായും 5 ശതമാനം ആദിവാസികൾക്കായും 1 ശതമാനം ഭിന്നശേഷിക്കാർക്കായും നീക്കി വെച്ചിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിനോട് കൂറ് പുലർത്തുന്നവർക്കാണ് പ്രധാനമായും 30 ശതമാനം സ്വാതന്ത്ര്യ സമര സംവരണത്തിൻറെ ഗുണം ലഭിച്ചിരുന്നത്.

 ഈ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നും മൊത്തത്തിലുള്ള സംവരണം 10 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് 2018 ഏപ്രിലിൽ വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധക്കാരും പൊലീസും ഏറ്റമുട്ടിയതോടെ തെരുവുകൾ യുദ്ധക്കളമായി. വിദ്യാർത്ഥികളുടെ ഈ പ്രതിഷേധത്തിന് ആഗോള പിന്തുണ കിട്ടിയതോടെ സർക്കാർ മുട്ടുമടക്കി.

വിവാദ സംവരണം അടക്കമുള്ള എല്ലാ ക്വാട്ടകളും റദ്ദാക്കിയതായി പ്രധാനമന്ത്രി ഷെയ്ക് ഹസിന പ്രഖ്യാപിച്ചു. എന്നാൽ ബംഗ്ലാദേശ് കോടതി 2024 ജൂൺ 5-ന് എല്ലാ സംവരണവും പുനഃസ്ഥാപിച്ചു. ഇതോടെ ആണ് ഇപ്പോൾ തെരുവുകൾ വീണ്ടും കത്തുന്നത്. സംവരണം പുനഃസ്ഥാപിച്ച ഉത്തരവ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടും പ്രക്ഷോഭം തുടരുന്നു.

വിവേചനപരമായ സംവരണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം, പിന്നാക്കക്കാർക്ക് മൊത്തത്തിലുള്ള സംവരണം 5 ശതമാനമായി പരിമിതപ്പെടുത്തണം എന്നിവയാണ് സമരക്കാരുടെ ആവശ്യം. രാജ്യത്ത് സംഘർഷം രൂക്ഷമായതോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ബംഗ്ലാദേശിൽ ഉള്ള ഇന്ത്യക്കാരോട് അതീവ ജാഗ്രതാ പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

 

Bangladesh violence students protest death