മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ–മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 വിമാനത്തിനാണ് മുംബൈ വിമാനത്താവളത്തിനടുത്ത് വെച്ച് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ പ്രോട്ടോക്കാൾ പാലിച്ചു വിമാനം അടിയന്തര ലാൻഡിങ് നടത്തിയെന്ന് ഇൻഡിഗോ പ്രസ്താവനയിൽവ്യക്‌തമാക്കി.
സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് ലാൻഡിങ് സൗകര്യമൊരുക്കുകയായിരുന്നു. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പരിശോധിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. ചൊവ്വാഴ്ചയും വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.