ന്യൂഡൽഹി: കർണ്ണാടകയിലെ പോലെ ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കർണാടകയിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം തട്ടിയെടുത്ത് കോണഗ്രസി മുസ്ലീങ്ങൾക്ക് നൽകിയെന്നും അദ്ദേഹം വിമർശിച്ചു.അധികാരത്തിൽ വന്നാൽ ഹരിയാനയിൽ മുസ്ലിം സംവരണം നടപ്പാക്കും എന്ന് കോൺഗ്രസ് പ്രചരണം ശക്തമാക്കിയ സാഹചര്യത്തിലാണ് രൂക്ഷവിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കോൺഗ്രസ് നടത്തുന്ന പ്രീണന രാഷ്‌ട്രീയത്തെ ബിജെപി തുറന്നുകാട്ടുമെന്നും ഹരിയാനയിൽ നടന്ന റാലിയിൽ അമിത് ഷാ വ്യക്തമാക്കി.ഭൂരിപക്ഷ വികാരത്തെ മാനിക്കാതെയുള്ള കോൺഗ്രസിന്റെ ചെയ്തികൾ കനത്ത തിരിച്ചടിക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2014ൽ നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷമാണ് ദളിതർ ഉൾപ്പെടെയുള്ള പിന്നാക്കക്കാരുടെ സർക്കാർ നിലവിൽ വന്നതെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.71 കാബിനറ്റ് മന്ത്രിമാരിൽ 27 പേരും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ അദ്ദേഹം ഹരിയാനയിൽ മുസ്ലീം സംവരണം അനുവദിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. 90 സീറ്റുകളാണ് നിയമസഭയിൽ ഉള്ളത്. ഭരണകക്ഷിയായ ബിജെപിയെ താഴെ ഇറക്കാൻ ഇന്ത്യൻ നാഷണൽ ലോക് ദളും(ഐഎൻഎൽഡി) ബിഎസ്പിയും ഒന്നിച്ചാണ് മത്സരിക്കുന്നത്.