ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഞ്ചിടത്ത് കോൺഗ്രസും നാലിടത്ത് തൃണമൂലും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ആം ആദ്മിയും ഡിഎംകെയും ജനതാ ദളും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.
ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് 10 ന് നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല, ദെഹ്‌റ, ഹാമിർപൂർ, നാലഗഡ്, ബദരീനാഥ്, മംഗലൂർ, ജലന്ധർ വെസ്റ്റ്, റുപൗലി, വിക്രവണ്ടി, അമർവാര എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരുവിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ബിഹാറിലെ റുപൗലിയിൽ ജെഡിയുവും പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടിയും ഹിമാചൽ പ്രദേശിലെ ദെഹ്റയിൽ ബിജെപിയും ഹാമിർപുരിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.