ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ പന്ത്രണ്ടാം ദിവസം നിർണായക ഘട്ടത്തിലേയ്ക്ക്. ഗംഗാവലി പുഴയുടെ അടിയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ ഒരു ലോറിയുണ്ടെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഐബോഡ് പരിശോധനയിൽ ലഭിച്ച നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതായി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിലവിലെ നിഗമനം.
അതേസമയം, ലോറിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടർ പറഞ്ഞു. അതേസമയം, തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം
ഷിരൂരിലെത്തിച്ചു.കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഏഴംഗ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്.ഈശ്വർ മൽപെ ആണ് സംഘതലവൻ.
നിലവിൽ ഡൈവർമാർക്ക് ഗംഗാവലി പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്.