അനധികൃതമായി യമുനാ തീരത്ത് പണികഴിപ്പിച്ച ശിവക്ഷേത്രം പൊളിച്ച സംഭവത്തിൽ ഇടക്കാലാശ്വാസ ഹർജി സുപ്രീംകോടതി തള്ളി. ഗീത കോളനിയ്ക്കും യമുന വെള്ളപ്പൊക്ക സമതലത്തിനും സമീപം നിർമ്മിച്ച ക്ഷേത്രം ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പൊളിച്ചത്. ഡിഡിഎയുടെ നടപടിയ്‌ക്കെതിരെ സമർപ്പിച്ച ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
മെയ് 29ന് പ്രാചീൻ ശിവ മന്ദിർ അവാം അഖാഡ സമിതി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാതീരത്തെ കയ്യേറ്റം ഒഴിപ്പിച്ച് നദിയെ ഒഴുകാൻ അനുവദിച്ചാൽ അത് ഭഗവാനെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും ജസ്റ്റിസ് ധർമേഷ് ശർമ്മ വ്യക്തമാക്കി.
ക്ഷേത്രത്തിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് വാക്കാൽ പറയുന്നതല്ലാതെ രേഖകൾ സമർപ്പിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് വിഗ്രഹങ്ങളും പൂജാ സാമഗ്രികളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ ഹർജിക്കാരായ സമിതിയ്ക്ക് 15 ദിവസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇടക്കാലാശ്വാസ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീംകോടതിയിൽ നിന്നും ഹർജിക്കാർക്ക് അനുകൂലമായ വിധിയുണ്ടായില്ല. ക്ഷേത്രം പുരാതന ശേഷിപ്പാണെന്ന് അവകാശപ്പെട്ട ഹർജിക്കാരോട് കോടതി രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത്തരം രേഖകളൊന്നും കോടതിയിലെത്തിയില്ല.