‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു, പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല ’: പൃഥ്വിരാജ്

നിയമ വ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികൾ ആണ്. അത് പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ല. 

author-image
Vishnupriya
New Update
pri
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. അന്വേഷണത്തിനൊടുവിൽ കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചുള്ള ശിക്ഷാ നടപടികളും ഉണ്ടാകണം. നിയമ വ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികൾ ആണ്. അത് പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ല. 

‘‘ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് ഞാനാണ്. സ്ത്രീ സൗഹാർദപരമായ അന്തരീക്ഷം വേണം മലയാള സിനിമയിൽ വേണമെന്ന ആവശ്യമടക്കം മുന്നോട്ട് വച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങളിൽ എനിക്ക് അദ്ഭുതമില്ല, തുടർ നടപടികള്‍ എന്താകുമെന്ന് ആകാംക്ഷയുണ്ട്. അമ്മയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകൾ അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം. അത്തരം സ്ഥാനങ്ങളിൽ തുടർന്നുകൊണ്ട് അന്വേഷണത്തെ നേരിടാൻ പാടില്ല, ആരെയും പേരെടുത്ത് പറയുന്നില്ല.’’– പൃഥ്വിരാജ് പറഞ്ഞു.

ഒരു പവർ ഗ്രൂപ്പിന്റെ ഇടപെടൽ തനിക്കെതിരെ ഉണ്ടായിട്ടില്ല എന്നു ഞാൻ പറഞ്ഞാൽ അത്തരമൊരു പവർ ഗ്രൂപ്പ് ഇല്ല എന്ന് അവകാശപ്പെടാൻ കഴിയില്ല. ഞാൻ അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഇത്തരം പവർ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അത്തരം പവർ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. എനിക്കു നേരെ പവർ ഗ്രൂപ്പിൽ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്റെ നിയന്ത്രണത്തിലുള്ളത് എനിക്ക് ചുറ്റുമുള്ള വർക്ക് സ്പേസ് മാത്രമാണ്. പലരും പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും രണ്ടാണെന്ന് മാധ്യമങ്ങളിൽ കണ്ടു. അതിൽ തനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്നു പൃഥ്വിരാജ് പറഞ്ഞു. 

അക്രമിക്കപ്പെട്ട നടി അമ്മയിൽ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സംഘടനകളാണ് സിനിമയിൽ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവർത്തിക്കുന്നത് സങ്കീർണമായ പ്രവർത്തിയാണ്. ഇത് സിസ്റ്റമാറ്റിക്ക് ആയി പ്രവർത്തിക്കേണ്ട മേഖലയാണ്. ഐസിസി എന്റെ സെറ്റിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ തന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാൻ മറ്റൊരു സംവിധാനം വേണം.

വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന് താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്കരണം പലപ്പോഴും നിരോധനം ആകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആ പ്രശ്നത്തിന്മേൽ നടപടികളുണ്ടാവണം. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ലഅമ്മയുെട കീ പോസ്റ്റിൽ വനിത വേണം, അത് അമ്മയിൽ മാത്രമല്ല, എല്ലായിടത്തും വേണം. പൃഥ്വിരാജ് കൂട്ടിച്ചേർത്തു . തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

amma association prithviraj