സ്വന്തമായൊരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒന്നിലധികം വീടുള്ളവരുമുണ്ട്. പ്രത്യേകിച്ചും സിനിമക്കാരും രാഷ്ട്രീയക്കാരും. അത്തരത്തിലൊരാളാണ് മോഹൻലാൽ. താരത്തിന് എറണാകുളത്തും തിരുവനന്തപുരത്തും ചെന്നൈയിലും ദുബായിലും ഊട്ടിയിലുമെല്ലാം വീടുണ്ട്. സ്വന്തമായി വീടുണ്ടായിട്ടും ഞാൻ വീടില്ലാത്തവനാണെന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ.
താരത്തിൻ്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'ഋതുമര്‍മരങ്ങള്‍' എന്ന പുസ്തകത്തിലാണ് ഇതിനെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. സ്വന്തം വീട്ടിൽ കുറച്ച് ദിവസം മാത്രം ജീവിച്ച ഒരാളാണ് താനെന്നാണ് താരം പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ചെല്ലുകയും പരിചരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതു വീടും സ്വന്തമായി തോന്നൂവെന്നും താരം പറഞ്ഞു. അതൊരു മാനസികാവസ്ഥയാണെന്നും താരം കൂട്ടിചേർത്തു.
ശരിക്കും പറഞ്ഞാൽ എനിക്ക് വീടില്ല. ഹോട്ടൽ മുറികളിൽനിന്ന് ഹോട്ടൽമുറികളിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം. ഓഷോ രജനീഷ്, അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ള ഒരു വാചകമാണ് മോഹൻലാൽ കടമെടുക്കുന്നത്. 'നൂറിലധികം വീടുകളിൽ ഞാൻ താമസിച്ചിട്ടുണ്ട്. പക്ഷേ, ഒന്നുപോലും എന്റേതാണ് എന്ന് പറയാൻ സാധിക്കില്ല'. ഓരോ വീട്ടിലും താമസം തുടങ്ങുമ്പോൾ അദ്ദേഹം കരുതും, 'ഇത് എന്റേതാണ്' എന്ന്. കുറച്ചു കഴിഞ്ഞാൽ അവിടെനിന്ന് മാറും. അപ്പോൾ കരുതും, അടുത്തത് എനിക്ക് സ്വന്തമാകുമെന്ന്. ഇതിന്റെ മറ്റൊരവസ്ഥയാണ് എന്റേതെന്നാണ് താരം പറയുന്നത്.
ഈ അവസ്ഥ മറികടക്കാനായി താരം താമസിക്കുന്ന ഹോട്ടൽമുറികൾ ഏറ്റവും മനോഹരമായി അലങ്കരിക്കുമെന്നും. നല്ല ചിത്രങ്ങളും പൂക്കളും വെക്കുമെന്നും പറയുന്നുണ്ട്. ഒന്നും രണ്ടും മാസം തുടർച്ചയായി ഹോട്ടൽമുറിയിൽ കഴിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, എനിക്കത് ഒഴിവാക്കാൻ കഴിയില്ല. അപ്പോൾ ഒരു സ്വകാര്യതാബോധം വരുത്താനായി ചെയ്യുന്നതാണ് ഈ അലങ്കാരങ്ങൾ. എന്റെ വീട്ടുമുറിയെയും സ്വകാര്യലോകത്തെയും ഞാൻ എന്റെ ഹോട്ടൽമുറികളിൽ പുനഃസൃഷ്ടിക്കും. നമുക്ക് ആ മുറി വിട്ടു പോകുമ്പോൾ സങ്കടം തോന്നുംപോലെ ആ മുറിക്ക് നമ്മെ പിരിയുന്നതിലും ദുഃഖം തോന്നണമെന്നാണ് താരം പറയുന്നത്.