കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസിലെ തുടർനടപടികൾക്ക് സ്റ്റേ. ഹൈക്കോടതി ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. സിനിമയുടെ നിർമാതാക്കളായ ബാബു ഷെഹീർ നൽകിയ ഹർജിയിലാണ് നടപടി.
നിർമാതാക്കളായ ഷോൺ ആൻറണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് മരട് പോലീസ് കേസെടുത്തിരുന്നു. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.
സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ അരൂർ സ്വദേശി സിറാജിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി.
സിനിമയുടെ നിർമാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയിട്ടുണ്ടെന്ന് പരാതിക്കാരനായ സിറാജ് പറയുന്നു. ഷോൺ ആന്റണിയുടെ ഉടമസ്ഥതയിൽ കടവന്ത്രയിൽ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിച്ചു. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് തുടർ നടപടികൾക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.