ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം സേലത്ത് നിന്നും ചെന്നെെയിലേയ്ക്ക് മടങ്ങവെ കള്ളകുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.
അപ്രതീക്ഷിതമായി ഒരു ബെെക്ക് എതിരെ വന്നതോടെ കാർ വെട്ടിമാറ്റിക്കവെ ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നു. മുൻവശം തകർന്ന കാർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടി. നിരവധിയാളുകളാണ് നടനും ചുറ്റും നിമിഷനേരം കൊണ്ട് തടിച്ചുകൂടിയത്. ആളുകളോട് നടൻ തർക്കിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി ജീവയും മാധ്യമപ്രവർത്തകരും തമ്മിൽ തർക്കിച്ച ദൃശ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ സിനിമ മേഖലയിലുള്ള പ്രശ്നങ്ങൾ തമിഴ്നാട്ടിൽ ഇല്ലെന്നായിരുന്നു നടൻ ജീവ അന്ന് പറഞ്ഞത്. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പിന്നാലെയാണ് സ്ഥലത്തുവെച്ച് മാധ്യമപ്രവർത്തകരും നടനും തമ്മിൽ വാക്കേറ്റമുണ്ടായത്. നടി രാധിക ശരത്കുമാറിൻ്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളാണ് ജീവയെ പ്രകോപിപ്പിച്ചത്.