നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ താരസംഘടന അമ്മ ഇടപെടാത്തത് അപലപനീയമാണെന്ന് നടൻ ജയൻ ചേർത്തല. ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാൾ ഉണ്ടാകില്ലെന്നും അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ജയൻ ചേർത്തല പറഞ്ഞു.
തന്റെ പുതിയ ചിത്രമായ മായമ്മയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പിയടക്കമുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.
താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, താനും അമ്മയിലെ മെമ്പറാണെന്നും ജയൻ പറഞ്ഞു. എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേർത്തലയിൽ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയിൽ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നതെന്ന് ജയൻ ചോദിച്ചു.
ഞാൻ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസ്ലീമും. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോയെന്നും ജയൻ ചോദിച്ചു. കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളിൽ സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണ്. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജയൻ ചേർത്തല പറഞ്ഞു.