ടീം ഇന്ത്യയെ 'ചൊറിഞ്ഞ്' പാക് താരം അബ്ദുൽ റസാഖ്

ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരായ അധിക്ഷേപം വലിയ വിവാദമായതിന് പിന്നാലെ മറ്റൊരു പരാമർശത്തിൽ പുലിവാൽ പിടിച്ച് പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖ്.

author-image
Hiba
New Update
 ടീം ഇന്ത്യയെ 'ചൊറിഞ്ഞ്' പാക് താരം അബ്ദുൽ റസാഖ്

 

മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരായ അധിക്ഷേപം വലിയ വിവാദമായതിന് പിന്നാലെ മറ്റൊരു പരാമർശത്തിൽ പുലിവാൽ പിടിച്ച് പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരായ തോൽവിയിൽ ടീം ഇന്ത്യയെ പരിഹസിക്കുകയാണ് റസാഖ് ചെയ്തത്. ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് ജയിച്ചു എന്നാണ് അബ്ദുൽ റസാഖിന്റെ വിവാദ പരാമർശം.

'സത്യസന്ധമായി പറഞ്ഞാൽ ക്രിക്കറ്റാണ് ജയിച്ചത്. ഇന്ത്യ പിച്ചിന്റെ സാഹചര്യങ്ങളെ ടീമിന് അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ടീം ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കിൽ അതൊരു ദുഖ നിമിഷമായിരുന്നേനെ. ധീരവും മാനസികമായി കരുത്തരുമായ ടീമാണ് ക്രിക്കറ്റിൽ ശോഭിക്കേണ്ടത്.

ഇന്ത്യ ജയിച്ചിരുന്നേൽ എനിക്ക് മോശമായി തോന്നുമായിരുന്നു. പിച്ചും സാഹചര്യങ്ങളും നീതിപൂർവമാകണം. പിച്ച് ഇരു ടീമിനും ഗുണങ്ങൾ കിട്ടുംപോലെയുമാകണം. ഫൈനലിൽ വിരാട് കോലി സെഞ്ചുറി നേടിയിരുന്നെങ്കിൽ ഇന്ത്യ ഒരിക്കൽ കൂടി ജയിക്കുമായിരുന്നു' എന്നും അബ്ദുൽ റസാഖ് ഒരു പാകിസ്ഥാൻ ടെലിവിഷൻ ഷോയിൽ പറഞ്ഞു.

ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം പുറത്തായതിന് പിന്നാലെ ഐശ്വര്യ റായിയെ പരാമർശിച്ച് അബ്ദുൽ റസാഖിന്റെ ഭാഗത്ത് നിന്നുണ്ടായ വാക്കുകൾ വലിയ വിവാദമായിരുന്നു. പ്രതിഷേധം കടുത്തതോടെ പിന്നാലെ മാപ്പ് പറഞ്ഞ് പാക് മുൻ താരത്തിന് രംഗത്തെത്തേണ്ടിവന്നു.

'പാകിസ്ഥാനിൽ മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാൽ അതു നടക്കണമെന്നില്ല' എന്ന റസാഖിന്റെ പരാമർശമാണ് വിവാദമായത്.

പരാമർശങ്ങൾ വലിയ വിവാദമായതോടെ, ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും നാക്കുപിഴയാണ് സംഭവിച്ചത് എന്നുമുള്ള വിശദീകരണവുമായി റസാഖ് രംഗത്തെത്തിയിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിൽ ആറ് വിക്കറ്റിന് ടീം ഇന്ത്യയെ തോൽപിച്ച് ഓസ്‌ട്രേലിയ കപ്പുയർത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ബാറ്റിംഗ് 240 റൺസിൽ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 241 റൺസിലെത്തി.

120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡും 110 പന്തിൽ 58 റൺസുമായി പുറത്താവാതെ നിന്ന മാർനസ് ലബുഷെയ്നുമാണ് ഓസീസിനെ ജയിപ്പിച്ചത്. ഫൈനലിൽ വിരാട് കോലി 54 റൺസിൽ പുറത്തായിരുന്നു. ബൗളിംഗിൽ ഓസീസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസൽവുഡും പാറ്റ് കമ്മിൻസും രണ്ട് വീതവും ഗ്ലെൻ മാക്സ്വെല്ലും ആദം സാംപയും ഓരോ വിക്കറ്റുമായും തിളങ്ങി.

 
 
team india Pak player Abdul Razzaq