അഹമ്മദാബാദ്: ഇന്ത്യൻ ബോളർമാർ തകര്‍പ്പൻ ബൗളിങ് പ്രകടനം കാഴ്ചവയ്ക്കുമ്പോൾ മറുവശത്ത് തകർന്ന് തരിപ്പണമായി പാക്ക് ബാറ്റിങ് നിര. 2ന് 155 എന്ന നിലയിലായിരുന്നു പാക്ക് ടീം 16 റൺസ് കുട്ടുന്നതിനിടെ അവർക്ക് 5 വിക്കറ്റ് നഷ്ടമായി. കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് പാക്ക് ബാറ്റിങ് നിരയ്ക്ക് വിറപ്പിച്ചത്.
പാക്ക് ക്യാപ്റ്റൻ ബാബർ അസം അർധ സെഞ്ചറിയുമായി പുറത്തായി. 58 പന്തിൽ 50 റൺസ് നേടിയ ബാബർ മുഹമ്മദ് സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. 7 ഫോർ ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തില്‍ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.
ബാബറിനൊപ്പം ചേർന്ന് റിസ്‌വാൻ 19–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്സിൽ 82 റൺസ് കൂട്ടിച്ചേർത്തു.