കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു

സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം.

author-image
anu
New Update
കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി ഉപയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. സെക്രട്ടറിയേറ്റിന്റെ സമീപത്തുണ്ടായിരുന്നു നവകേരള സദസിന്റെ ബാനറുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചു കീറി.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് യാത്രക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം.

യൂത്ത് കോണ്‍ഗ്രസ് ഗാന്ധിയന്‍മാര്‍ ആണെന്ന തെറ്റിധാരണ ഉണ്ടങ്കില്‍ അത് മാറ്റിയേക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇനി തെരുവില്‍ തല്ലു കൊള്ളാനില്ല. തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. തെരുവില്‍ തല്ലിയാല്‍ തിരിച്ചടിക്കുമ്പോള്‍ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോളൂ. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ നല്‍ക്കേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. വകതിരിവില്ലാത്ത മനുഷ്യന്‍ ആണ് പിണറായിയെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വിമര്‍ശിച്ചു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മന്ത്രിമാര്‍ തിന്നു തരിക്കുകയാണ്. ഒരു മന്ത്രി അമിതമായിഭക്ഷണം കഴിച്ചു ആശുപത്രിയില്‍ ആയി. പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുമ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കല്ല് കൊണ്ട് അടിക്കുകയാണ്. ആനി ശിവ എന്ന വനിത പൊലീസുകാരിയെ പോലും ഡിവൈഎഫ്‌ഐ മാരകമായി ആക്രമിച്ചു. എന്നിട്ടും ഒരു പരാതി പോലുമില്ലാത്ത വാഴപിണ്ടികളാണ് പോലീസുകാരെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസ് ലാത്തി വീശിയപ്പോള്‍ ഡിസിസി പ്രസിഡന്റ് ലാത്തി പിടിച്ചുവാങ്ങി. ഒരാള്‍ ഇവിടെ ബോധംകെട്ടു വീണു.

മലപ്പുറം വണ്ടൂരില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. കോണ്‍ഗ്രസ് മുക്കം ബ്ലോക് കമ്മറ്റി നടത്തിയ മുക്കം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിനെ നയിക്കേണ്ടത് ദാസ് ക്യാപിറ്റല്‍ അല്ലെന്നും ഐപിസിയും സി ആര്‍ പി സിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അനുസരികേണ്ടത് എ കെ ജി സെന്ററില്‍ നിന്നുള്ള തിട്ടൂരമല്ലെന്നും പൊലീസ് മാന്വലാണെന്നും പറഞ്ഞ ചെന്നിത്തല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദാസ്യപ്പണിയാണ് പൊലീസ് ചെയ്യുന്നതെന്നും വിമര്‍ശിച്ചു.

latest news. kerala news