ബെംഗളൂരു: ഐ.ടി കമ്പനികളിലെ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ വിളിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് വനിതാജീവനക്കാര്‍. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചതിന്റെ ഫലമായി വനിതാജീവനക്കാര്‍ കൂടുതലായി ജോലിയുപേക്ഷിക്കുന്നതായി പ്രമുഖ ഐ.ടി കമ്പനികള്‍ അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടീംവര്‍ക്ക് പ്രോത്സാഹിപ്പിക്കുക, വ്യക്തികള്‍ തമ്മില്‍ പരസ്പര ആശയവിനിമയം പ്രോത്സാഹപ്പിക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് പല ഐ.ടി കമ്പനികളും ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ വിളിച്ചത്. എന്നാല്‍ ഹൈബ്രിഡ് നിര്‍ത്തരുതെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. പ്രത്യേകിച്ച് വനിതാജീവനക്കാരുടെ ഭാഗത്ത് നിന്നും.
കുട്ടികളുടെ വിദ്യാഭ്യാസം, വീട് കണ്ടെത്തല്‍ തുടങ്ങിയവയെല്ലാം ഓഫീസിലേയ്ക്ക് മടങ്ങുന്നതിന് തടസ്സമാണെന്ന് വനിതാജീവനക്കാരില്‍ ഭൂരിഭാഗംപേരും പറയുന്നുണ്ട്.മാത്രമല്ല ജീവനക്കാരെ സംബന്ധിച്ച് ഗുണകരം ഹൈബ്രിഡ് തന്നെയാണെന്ന് ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്കിന്റെ സെക്രട്ടറി വി.ശ്രീകുമാറും പറഞ്ഞിരുന്നു.
ജോലിസമയത്തെ അധിക സമ്മര്‍ദ്ദവും മറ്റു പ്രശ്നങ്ങളും പൊതുവെ ഹൈബ്രിഡ് രീതിയില്‍ ഉണ്ടാകാറില്ല. അല്ലെങ്കില്‍ ഒഒരുപരിധിവരെ അത് പ്രശ്നമാകാറില്ല. എന്നാല്‍ വര്‍ക്ക് ഫ്രം ഓഫീസിന്റെ കാര്യത്തില്‍ ഇങ്ങനെയല്ല. പ്രത്യോകിച്ച് വനിതാ ജീവനക്കാര്‍ക്ക്.
ആഗസ്റ്റില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇരുപത് ലക്ഷത്തിലധികം സ്ത്രീകളാണ് രാജ്യത്ത് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.അതായത് ആകെ ജീവനക്കാരുടെ 36% സ്ത്രീകളാണ്.കൂടുതല്‍ സ്ത്രീകളെ ഐ.ടി തൊഴില്‍ മേഖലയിലേയ്ക്ക് കൊണ്ടുവരാന്‍ പുരോഗമനപരമായ നയങ്ങള്‍ വികസിപ്പിക്കുന്ന കമ്പനികള്‍, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന കോളേജുകളുടെ എണ്ണം, നയം നടപ്പിലാക്കുന്ന നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചു.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതുള്‍പ്പെടെ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും തങ്ങളുടെ സുരക്ഷയും മറ്റു ഘടകങ്ങളും കണക്കിലെടുത്ത് വനിതാജീവനക്കാര്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത് വര്‍ക്ക് ഫ്രം ഹോമാണ്.