ടെൽ അവീവിയ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം മൂന്നാംമാസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഗാസയിലെ ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്ന് യുഎന്‍. അവിടെയുള്ള പത്തില്‍ ഒമ്പത് പേര്‍ക്ക് ദിവസവും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്ന് യുഎന്‍ അധികൃതര്‍ പറയുന്നു. പ്രദേശത്ത് ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ്.
ജീവന്‍ രക്ഷിക്കാന്‍ ഗാസയിലുള്ളവര്‍ അഭയം തേടുന്നത് ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രികളിലാണ്. ഇവിടെ എത്തിച്ചേരുന്ന മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിന് തന്റെ സംഘത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ഒരു ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.
സംഘര്‍ഷം നിറഞ്ഞ ഗാസ മുനമ്പിലേയ്ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ പ്രതിസന്ധിയുള്ളതായി യുഎന്‍ വേള്‍ഡ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കാള്‍ സ്‌കൗ പറഞ്ഞു. ഹമാസിനെതിരായ ആക്രമണം ഇസ്രയേല്‍ തുടരുന്നതിനാല്‍ ഭക്ഷണം. കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.
ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഓരോ സാധാരണക്കാരന്റെയും മരണത്തില്‍ വേദനയുണ്ട്, പക്ഷെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗാസ മുനമ്പില്‍ അവശ്യ സാധനങ്ങള്‍ കഴിയുന്നത്രയും എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞിരുന്നു.
ഒമ്പത് ആഴ്ച മുമ്പ് ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇസ്രയേലിലേയ്ക്ക് നുഴഞ്ഞുകയറിയ ഹമാസ് 240 പേരെ ബന്ദികളാക്കി.
തുടര്‍ന്ന് ഇസ്രയേലിന്റെ തിരിച്ചടിയില്‍ 7,000-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 17,700-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ യുഎന്‍ രണ്ടാമതും ഗാസയില്‍ താല്‍ക്കാലിക നെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള കരാര്‍ അവതരിപ്പിച്ചെങ്കിലും അമേരിക്ക അത് വീറ്റോ ചെയ്തു. ഇതോടെ ഇസ്രയേല്‍ ഗാസയില്‍ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയായിരുന്നു.