കണ്ണൂരില്‍ ആക്രി സാധനങ്ങൾ വേർ തിരിക്കുന്നതിനിടെ സ്ഫോടനം; 2 കുട്ടികൾ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്, അന്വേഷണം

അസം സ്വദേശി ഷഹീദ് അലിക്കും രണ്ടുമക്കൾക്കുമാണ് പരിക്കേറ്റത്.പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പൊലീസ് നിഗമനം.

author-image
Greeshma Rakesh
New Update
കണ്ണൂരില്‍ ആക്രി സാധനങ്ങൾ വേർ തിരിക്കുന്നതിനിടെ സ്ഫോടനം; 2 കുട്ടികൾ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്, അന്വേഷണം

കണ്ണൂർ: കണ്ണൂർ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. അസം സ്വദേശി ഷഹീദ് അലിക്കും രണ്ടുമക്കൾക്കുമാണ് പരിക്കേറ്റത്.പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പാട്യം മൂഴിവയലിൽ പഴയ വീട് വാടകയ്ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേർ രണ്ട് മാസമായി ഇവിടെയാണ് താമസം.

ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. അസം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഷഹീദ് അലിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസ്സുളള കുട്ടികൾക്കും പരിക്കേറ്റു.സ്ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്.

പരിക്കേറ്റവരെ ആദ്യം കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചു. ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. തലശ്ശേരി എസിപി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.സംഭവത്തിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

explosion explosion in kannur kannur