​ഗാസക്കെതിരായ ചില നടപടികൾ ഇസ്രയേലിനു തന്നെ തിരിച്ചടിയായേക്കാം; മുന്നറിയിപ്പുമായി ഒബാമ

കാലങ്ങളായി ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ വ്യക്തമാക്കി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
​ഗാസക്കെതിരായ ചില നടപടികൾ ഇസ്രയേലിനു തന്നെ തിരിച്ചടിയായേക്കാം; മുന്നറിയിപ്പുമായി ഒബാമ

വാഷിങ്ടൻ: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ അവർക്കു തന്നെ തിരിച്ചടിയായേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്.ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതു പോലുള്ള നടപടികൾക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്.

കാലങ്ങളായി ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ വ്യക്തമാക്കി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സജീവമായി നിൽക്കുന്ന വിദേശനയ വിഷയങ്ങളിൽ അപൂർവമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധത്തിൽ നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.

നിലവിലെ ചില നടപടികൾ ഇസ്രയേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഒബാമ, ഇത്തരം യുദ്ധങ്ങളിൽ സാധാരണക്കാർക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടയിൽ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിനുള്ള തന്റെ പിന്തുണ ആവർത്തിച്ചു.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 1,400-ലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ അയ്യായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു.അതിനിടെ, ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

barack obama warning israel Palestine israel hamas war gaza