'ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി, ഇരുമ്പുകമ്പിയും വയറുകളും ഉപയോ​ഗിച്ചു് മർദനം'; സിദ്ധാർഥൻ നേരിട്ടത് കൊടുംക്രൂരത

2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14 മുതൽ 18ന് ഉച്ച വരെ ക്രൂര മർദനത്തിനിരയായതായി ദൃക്സാക്ഷിയായ വിദ്യാർഥി വെളിപ്പെടുത്തി

author-image
Greeshma Rakesh
New Update
'ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി, ഇരുമ്പുകമ്പിയും വയറുകളും ഉപയോ​ഗിച്ചു് മർദനം'; സിദ്ധാർഥൻ നേരിട്ടത് കൊടുംക്രൂരത

 

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത്  ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ  ഈമാസം 14 മുതൽ 18ന് ഉച്ച വരെ ക്രൂര മർദനത്തിനിരയായതായി ദൃക്സാക്ഷിയായ വിദ്യാർഥി വെളിപ്പെടുത്തി.

 

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു ക്രൂരമർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു.പിന്നീട് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു.ഇതൊല്ലാം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി പെടുത്തിയതായും  വിദ്യാർഥി പറഞ്ഞു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും പറയുന്നു.

 

സിദ്ധാർഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ  ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ  രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്.

തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

രഹൻ സിദ്ധാര്‍ത്ഥന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥൻ ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികൾ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി  അഭിഷേക് എസ്,തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി,തൊഴുപുഴ സ്വദേശി ഡോൺസ് ഡായി,തിരുവനന്തപുരം സ്വദേശി  രഹൻ ബിനോയ്,തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ ഡി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.

 

 

kerala news wayanad Ragging Crime KERALACRIME siddharthan