ക്രൂരകൊലപാതകം കുടുംബത്തിന്റെ കണ്‍മുന്നില്‍; രഞ്ജിത്ത് വധക്കേസ് വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവം!

ബിജെപി നേതാവ് അഡ്വ.രൺജീത് ശ്രീനിവാസൻ കൊലപാതക കേസിൽ പ്രതികളായ 15 പേർക്കും തൂക്കുകയർ വിധിച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവം.

author-image
Greeshma Rakesh
New Update
ക്രൂരകൊലപാതകം കുടുംബത്തിന്റെ കണ്‍മുന്നില്‍; രഞ്ജിത്ത് വധക്കേസ് വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവം!

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ.രൺജീത് ശ്രീനിവാസൻ കൊലപാതക കേസിൽ പ്രതികളായ 15 പേർക്കും തൂക്കുകയർ വിധിച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവം.മാത്രമല്ല കേരളത്തിലും ആദ്യമായാണ് ഇത്തരമൊരു വിധി.അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നീതിന്യായ വ്യവസ്ഥയിൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2021 ഡിസംബർ 19 നാണ് കേസിനാസ്പദമായ സംഭവം. രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെല്ലാം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.

കേസിലെ 15 പ്രതികളിൽ 8 പേർക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നു കോടതി വിലയിരുത്തി. വീട്ടിൽ കയറി ആക്രമിച്ചവരാണ് ആദ്യ 8 പ്രതികൾ. ഇവർക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റത്തിനു ശിക്ഷാർഹരാണ്.

13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായെന്നു തെളിഞ്ഞതിനാലാണ് കൊലക്കുറ്റം ചുമത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ചു കടന്നതിനും 1, 2, 7 പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിനും കുറ്റം ചുമത്തി.

 

ആലപ്പുഴയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ അവസാനത്തേതായിരുന്നു രൺജീത് ശ്രീനിവാസിന്റേത്.ആദ്യം കൊല്ലപ്പെട്ടത് വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണയാണ്. 2021 ഫെബ്രുവരി 24നായിരുന്നു സംഭവം. പ്രതികാരമെന്ന പോലെ ഡിസംബർ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി.അതിന്റെ അടുത്ത ദിവസം രാവിലെയായിരുന്നു രൺജീത് ശ്രീനിവാസ് വധം.

എന്നാൽ ഈ കേസിൽ മാത്രമാണു കോടതി നടപടികൾ പൂർത്തിയായത്.ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച രൺജീത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നു കോടതിയിൽ ഹാജരാക്കിയത് 156 സാക്ഷികളെയാണ്. ആയിരത്തോളം രേഖകളും നൂറിലേറെ തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാരാക്കി.

വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയും പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ കേസിൽ പ്രധാന സാക്ഷികളായിരുന്നു. ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം 6000 പേജുകളിലാണു വിചാരണ കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. 2022 ഡിസംബർ 16നു കേസിലെ 15 പ്രതികളെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

അതെസമയം രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്താൻ പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ രേഖകൾ പറയുന്നത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനെ തുടർന്നു തിരിച്ചടി ഉണ്ടാകുമ്പോൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കാനാണു പ്രതികൾ ആദ്യം ഗൂഢാലോചന നടത്തിയത്.

പട്ടിക തയാറാക്കിയ ശേഷം 2021 ഡിസംബർ 18നു രാത്രി മണ്ണഞ്ചേരിയിലും ആലപ്പുഴ റെയിൽവെ സ്റ്റേഷനു സമീപത്തും ഒത്തുചേർന്നു തുടർ ഗൂഢാലോചന നടത്തി രൺജീത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വീട്ടിൽ രൺജീത് ഉണ്ടോയെന്ന് ഉറപ്പാക്കാൻ മൂന്നാം പ്രതിയുടെ നേതൃത്വത്തിൽ വീടിനു മുന്നിലെത്തി കൃത്യമായ അന്വേഷണം നടത്തി.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിലും മണ്ണഞ്ചേരിയിൽ പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും ഒത്തുചേർന്നു തയാറെടുപ്പു നടത്തി. ആറു വാഹനങ്ങളിലായി മഴു, ചുറ്റിക, വാൾ, കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 12 പ്രതികൾ രാത്രി രൺജീത്തിന്റെ വീടിനു സമീപം എത്തി. സാഹചര്യം അനുകൂലമല്ലാത്തതിനാൽ മടങ്ങിപ്പോയി.പിന്നീട് പുലർച്ചെ വീണ്ടുമെത്തിയാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ടു. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടു നിരപരാധിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ യഥാർഥത്തിൽ 3 കൊലപാതകമാണു നടത്തിയത്. അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണ്. പ്രതികൾക്കു നിസ്സാര ശിക്ഷ നൽകിയാൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണം.

കേസിലെ മൂന്നാം പ്രതി അനൂപിന്റെ ഭാര്യയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്ന്, പ്രതികൾ കൊലപ്പെടുത്താൻ തീരുമാനിച്ചവരുടെ പട്ടിക പൊലീസിനു ലഭിച്ചിരുന്നു. അതിലെ ഒന്നാം പേരുകാരനായ രൺജീത് ശ്രീനിവാസിനെയാണ് പ്രതികൾ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. പ്രതികൾക്കു പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കിൽ പട്ടികയിലുള്ള മറ്റുള്ളവരെ കൊലപ്പെടുത്താൻ അതു പ്രതികൾക്കു പ്രേരണയാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

pfi renjith sreenivasan murder case renjith sreenivasan BJP Verdict